
നോയിഡയിലെ 60 ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കൃത്യമായ സമയത്ത് എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.ഏഴ് സൂപ്പർവൈസർമാർക്കെതിരെയും കേസുണ്ട്. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള സെക്ഷൻ 32 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. എസ്ഐആര്‍ പൂര്‍ത്തീകരണത്തിന് കൃത്യമായ സമയം പാലിക്കാത്തത്, അശ്രദ്ധ, ഔദ്യോഗിക നിർദേശങ്ങൾ അവഗണിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു.
ആവർത്തിച്ചുള്ള നിർദേശങ്ങൾ നൽകിയിട്ടും ഫോമുകൾ വിതരണം ചെയ്യുന്നതും ശേഖരിക്കുന്നതും ഉൾപ്പടെയുള്ള ഫീൽഡ് ജോലികൾ ചെയ്യുന്നതിൽ ബിഎല്‍ഒമാര്‍ അശ്രദ്ധ കാണിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.അതേസമയം നോയിഡയിൽ എസ്ഐ.ആറിന്റെ ഡിജിറ്റലൈസേഷൻ ജോലികൾ അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അംഗൻവാടി കേഡറിലെ 181 ബിഎൽഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെയും മജിസ്‌ട്രേറ്റിന്റെയും ഉത്തരവ് പ്രകാരമാണ് നടപടി.
രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ബിഎൽഒമാരുടെ ജോലി സമ്മർദവും തിടുക്കത്തിൽ പൂർത്തിയാക്കുന്ന എസ്ഐ.ആർ നടപടികളും ചർച്ചയാകുന്ന സാഹചര്യത്തിലാണ് നോയിഡയിലെ ബിഎൽഒമാർക്കെതിരെ കേസെടുക്കുന്നത്.പശ്ചിമ ബംഗാളിൽ എസ്ഐആർ സമ്മർദം മൂലം 28ഓളം പേർ ജീവനൊടുക്കിയതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു.2026 ലെ നിയമസഭ തെരഞ്ഞടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിന്റെ ജോലിഭാരം ജീവനക്കാരുടെ മേൽ മനുഷ്യത്വരഹിതമായ സമ്മർദം ചെലുത്തുന്നുണ്ടെന്ന് മമത ചൂണ്ടിക്കാട്ടിയിരുന്നു.അതേസമയം കേരളം എസ്ഐ.ആറിനെതിരെ സുപ്രീം കോടതിക്ക് നൽകിയ ഹരജി 26 ന് പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.