
വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണം റവന്യൂ ജീവനക്കാർക്ക് മേൽ അമിതസമ്മർദ്ദവും മേലുദ്യോഗസ്ഥ നടപടി ഭീഷണിയും സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കാലയളവിൽ വോട്ടർ പട്ടിക പരിഷ്ക്കരണം നീട്ടിവയ്ക്കുന്നതിനായി നൽകിയ നിവേദനങ്ങൾ പരിഗണിക്കാതെയും പരിഷ്കരണ നടപടികൾക്കായി മതിയായ സമയം അനുവദിക്കാതെയും ധൃതഗതിയിൽ നടപടികൾ നടപ്പിലാക്കുന്നത് നിമിത്തം റവന്യൂ ജീവനക്കാർ അമിതജോലി ഭാരത്താൽ വീർപ്പുമുട്ടുകയാണ്. അതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്ഐആർ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുണമെന്ന് അസോസിയേഷൻ പ്രസിഡന്റ് എസ്‍കെഎം ബഷീറും ജനറൽ സെക്രട്ടറി പിശ്രീകുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസർമാരും സ്പെഷ്യൽ വില്ലേജ് ഓഫിസർമാരും സെക്ടറൽ ഓഫീസർമാരായി നിയമിക്കപ്പെട്ടിട്ടുള്ളവരും അതുമായി ബന്ധപ്പെട്ട പരിശീലന ക്ലാസുകളിൽ പങ്കെടുത്ത് വരുന്നവരുമാകുന്നു. വില്ലേജുകളിലെ ദൈനംദിന ജോലികളും പ്രതിമാസ ടാർഗറ്റുകളും പൂർത്തിയാക്കേണ്ട ബാധ്യതയും ഒരേസമയം ഇവരുടെ ചുമലിൽ തന്നെയാണ്. ബിഎൽഒമാരുമായി ബന്ധപ്പെട്ട് എന്യൂമറേഷൻ ഫോമുകളുടെ വിതരണവും അതിന്റെ പുരോഗതി വിലയിരുത്തലും നടത്തുമ്പോൾ തന്നെ ബിഎൽഒമാരുടെ പ്രവൃത്തിയിലെ മെല്ലെപ്പോക്കിന് വില്ലേജ് ജീവനക്കാർ നടപടി ഭീഷണി നേരിടുന്നുണ്ട്. ഈ ഘട്ടത്തിൽ തന്നെ എന്യൂമറേഷൻ ഫോം വിതരണത്തിനായി ബിഎൽഒ മാർക്കൊപ്പം വില്ലേജ് ഓഫിസർമാരും ജീവനക്കാരും പങ്കെടുക്കണമെന്നുള്ള പുതിയ നിർദ്ദേശം സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. മനുഷ്യസാധ്യമല്ലാത്ത ജോലികൾ റവന്യു ജീവനക്കാർക്ക് മേൽ അടിച്ചേൽല്പിച്ച് എസ്ഐആറിന്റെ പേരിൽ അവരുടെ ജീവൻ വച്ച് വിലപേശുന്ന പ്രവൃത്തി പ്രതിഷേധാർഹമാണെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.