
വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) യിൽ സംസ്ഥാനത്ത് ഓരോ ബൂത്തിലും കണ്ടെത്താനാകാത്തവരുടെ എണ്ണം 50 മുതൽ 60 വരെയെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ. ഇന്നലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആകെ 25,648 ബൂത്തുകളാണുള്ളത്. 99.9% എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്‌തു. ഇന്നലെ രാവിലെ 10 വരെയുള്ള കണക്കുകൾ പ്രകാരം 20,75,381 ഫോമുകളാണ് തിരികെ ലഭിക്കാനുള്ളത്. ഇതിൽ 6,11,559 പേർ മരണപ്പെട്ടവരാണ്. 5,66,182 പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. 7,39,205 പേർ സ്ഥിരമായി താമസം മാറി. 1,12,569 പേർ ഒന്നിൽ കൂടുതൽ പട്ടികയിൽ ഉൾപ്പെട്ടു. അധികമായി ലഭിച്ച സമയം, കണ്ടെത്താത്തവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി ഉപയോഗിക്കുമെന്നും രത്തൻ കേൽക്കർ പറഞ്ഞു.
ബൂത്ത് തലത്തിൽ ബൂത്ത് ലെവൽ ഓഫിസർമാരുടെയും (ബിഎൽഒ) ബൂത്ത് ലെവൽ ഏജന്റുമാരുടെയും (ബിഎൽഎ) യോഗം ചേരും. എല്ലാ ബിഎൽഒമാരോടും യോഗം വിളിക്കാൻ നിർദേശം നൽകും. യോഗത്തിൽ ബൂത്തിലെ സ്ഥിതിവിവര കണക്ക് അവതരിപ്പിക്കും. പിശകുകൾ ഉണ്ടെങ്കിൽ രാഷ്ട്രീയ പ്രതിനിധികളുടെ സഹായത്തോടെ തിരുത്തൽ വരുത്തി കരട് പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കരട് പ്രസിദ്ധീകരിച്ചതിന് ശേഷം ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തവർക്കും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് (ഇആർഒ) വ്യക്തത ആവശ്യമായവർക്കും നോട്ടിസ് അയയ്ക്കും. നോട്ടിസ് നൽകുന്നത് പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും രത്തൻ യു കേൽക്കർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.