
ദേശീയ സുരക്ഷാ നിയമം ചുമത്തി വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ലഡാക്ക് സമരങ്ങളുടെ മുൻനിര നേതാവും പ്രമുഖ വിദ്യാഭ്യാസ‑പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുകിനെ രാത്രിയോടെ രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ലേ വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ജോധ്പൂരിലേക്ക് കൊണ്ടുപോയത്. ലഡാക്കിലെ സംഘർഷങ്ങൾക്ക് പിന്നിൽ സോനം വാങ്ചുകിന്റെ പ്രകോപനപരമായ പ്രസ്താവനകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങളിൽ ഇന്ന് ഡൽഹിയിൽ കേന്ദ്ര സർക്കാരും പ്രക്ഷോഭകരും തമ്മിൽ ചർച്ച നടക്കും. ചർച്ചകൾക്കായി പ്രക്ഷോഭക നേതാക്കൾ ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് സോനം വാങ്ചുക് നേരത്തെ നിരാഹാര സമരം നടത്തിയത്. ലേ അപെക്‌സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ കൂട്ടായ്മകൾ സംയുക്തമായി അഞ്ച് വർഷമായി നടത്തുന്ന സമരമാണ് കഴിഞ്ഞ ദിവസം അക്രമാസക്തമായതും പോലീസ് വെടിവെപ്പിൽ നാല് പേരുടെ മരണത്തിൽ കലാശിച്ചതും. അതേസമയം, അറസ്റ്റിന് പിന്നാലെ ജയിലിലും വാങ്ചുക് നിരാഹാരം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.