15 October 2024, Tuesday
KSFE Galaxy Chits Banner 2

ഒഴിവുകൾ നികത്താതെ ദക്ഷിണ റെയില്‍വേ

ബേബി ആലുവ
കൊച്ചി
October 15, 2024 9:50 pm

ദക്ഷിണ റെയില്‍വേയിൽ എസ് സി / എസ് ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത തസ്തികകളില്‍ ഒഴിവുകൾ നികത്താതെ അധികൃതർ. കേരളത്തിലെ രണ്ട് ഡിവിഷനുകളിലെ 2,252 എണ്ണമടക്കം 13,977 ഒഴിവുകളിലേക്കുള്ള നിയമനമാണ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് പുറമെ ചെന്നെ 2834, തിരുച്ചിറപ്പള്ളി 1104, മധുര 804, സേലം 1158 എന്നിങ്ങനെയാണ് ഒഴിവുകൾ നികത്താനുള്ളത്. ദക്ഷിണ റെയില്‍വേയിലെ മൊത്തം ഒഴിവുകളുടെ 22 ശതമാനം പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തവയാണ്. അടുത്ത കാലത്ത് പുറത്തുവിട്ട ഔദ്യോഗിക പട്ടികയിലാണ് ഈ വസ്തുതകളുള്ളത്. യോഗ്യരായ അപേക്ഷകരില്ലാത്തതല്ല നിയമനത്തിന് തടസം. ഒഴിവുകൾ പരസ്യപ്പെടുത്തി അപേക്ഷ ക്ഷണിക്കുന്ന പ്രഹസനം ഒരു വശത്ത് മുറപോലെ നടക്കുന്നുമുണ്ട്. 

തീവണ്ടി സർവീസുകൾ കൂട്ടുകയും അപകടങ്ങൾ മുൻ കാലങ്ങളിൽ നിന്ന് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, നികത്താനുള്ള ഒഴിവുകളിൽ പകുതിയും സുരക്ഷാ വിഭാഗത്തിലാണ് എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. യാത്രക്കാരുടെ എണ്ണം പ്രതിവർഷം 24 ശതമാനം ഉയരുന്നുവെന്നാണ് കണക്കുകൾ. പാതയിരട്ടിപ്പിക്കലും സ്റ്റേഷനുകളുടെ വികസനവും നടക്കുന്നതിനിടയിൽ നിർമ്മാണ വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരും തൊഴിലാളികളുമില്ലാത്ത പരാധീനതയും അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നില്ല. 

ലോക്കോ പൈലറ്റ്, സ്റ്റേഷൻ മാസ്റ്റർ, സിഗ്നൽ വിഭാഗം, ഗാർഡ്, പോയിന്റ്സ്മാൻ തസ്തികകളിലെല്ലാം ഒഴിവുകളുണ്ടെങ്കിലും ഒരു വിശദീകരണവുമില്ലാതെ നിയമനം അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവുകയാണ്. ഇതിന് പുറമെയാണ്, ജോലിയിൽ നിന്ന് ജീവനക്കാർ വിരമിക്കുന്ന സ്ഥിതി. ഇത് കൂടിയാകുമ്പോൾ അമിത അധ്വാനഭാരം താങ്ങാനാവാതെ വലയുകയാണ് സർവീസിലുള്ള ജോലിക്കാരും തൊഴിലാളികളും. 1,20,000 തസ്തികകളാണ് അഞ്ചു വർഷം മുമ്പ് സതേൺ റെയില്‍വേയിലുണ്ടായിരുന്നത്. അവ പടിപടിയായി വെട്ടിക്കുറച്ച് നിലവിൽ 94,727 ലെത്തിച്ചിരിക്കുകയാണ്. എന്നാൽത്തന്നെ അനുവദനീയ തസ്തികകളുടെ എണ്ണം 80,727 ആണ്. ഇന്ത്യൻ റെയില്‍വേയുടെ 17 സോണുകളിലും 67 ഡിവിഷനുകളിലുമായി മൂന്നര ലക്ഷം ഒഴിവുകൾ നികത്താത്തതായുണ്ടെന്നാണ് വിവരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.