8 September 2024, Sunday
KSFE Galaxy Chits Banner 2

ചാനല്‍ ചര്‍ച്ചകളില്‍ വിദ്വേഷം പടര്‍ത്തുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 21, 2022 11:30 pm

ചാനലുകളിലെ വിദ്വേഷ പരാമര്‍ശം നിറഞ്ഞ ചര്‍ച്ചകള്‍ക്കെതിരെ സുപ്രീം കോടതി. ഇക്കാര്യത്തില്‍ മൗനം പാലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയും സുപ്രീം കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി.
വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇന്നലെ പരിഗണിച്ചത്. ചാനല്‍ ചര്‍ച്ചകളിലുണ്ടാകുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ നിയന്ത്രണങ്ങളും നിബന്ധനകളും ചട്ടങ്ങളും രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് സുപ്രീംകോടതി രംഗത്തെത്തിയത്. ഈ രീതിയില്‍ രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കാന്‍ അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു.
രാജ്യത്തെ മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുകയാണ്. എന്നാല്‍ നിയമപരമായ നിരോധനങ്ങളില്‍ പെടാതെ അവര്‍ രക്ഷപ്പെടുകയും ചെയ്യുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ നിയന്ത്രിക്കാനായില്ലെങ്കില്‍ എന്ത് പണിയാണ് അവതാരകര്‍ക്കുള്ളതെന്നും കോടതി ചോദിച്ചു. പരിപാടികളിലേക്ക് ക്ഷണിക്കപ്പെടുന്ന അതിഥികള്‍ അതിരുകടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട കടമ അവതാരകര്‍ക്കാണെന്നും ബെഞ്ച് പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കപ്പെട്ട സംഗതിയെങ്കിലും ചാനലില്‍ വിദ്വേഷ പ്രസംഗം ഉയര്‍ന്നതോടെ ബ്രിട്ടണില്‍ ചാനലിന് വന്‍ തുക പിഴ ചുമത്തിയതും ബെഞ്ച് ചൂണ്ടിക്കാട്ടി. വിദ്വേഷ പരാമര്‍ശങ്ങള്‍ അക്രമത്തിന് വഴിവയ്ക്കുന്ന സാഹചര്യം ജസ്റ്റിസ് റോയി മുന്നോട്ടു വച്ചു. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്ന കാഴ്ചക്കാരായി നില്‍ക്കുന്നതെന്തെന്നും കോടതി ചോദിച്ചു. നിയമ ലംഘകര്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കാത്തിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്നായിരുന്നു ജസ്റ്റിസ് ഹൃഷികേശ് റോയിയുടെ നിരീക്ഷണം.
കേസുകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ തേടിയ ശേഷം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. കേസ് നവംബര്‍ 23ന് വീണ്ടും പരിഗണിക്കും. 

Eng­lish Sum­ma­ry: Spread­ing hatred in chan­nel discussions

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.