യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ ഓൺലൈൻ ചൂതാട്ട പരസ്യങ്ങളിൽ അഭിനയിച്ച 6 സിനിമാ താരങ്ങൾക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. വിജയ് ദേവരെക്കൊണ്ട, പ്രകാശ് രാജ്, റാണ ദഗുബാട്ടി, ലക്ഷ്മി മഞ്ജു, പ്രണീത, നിധി അഗർവാൾ എന്നിവർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയ 19 പേർക്കുമെതിരെയാണ് മിയാപുർ പൊലീസ് കേസെടുത്തത്. യുവാക്കൾ ഉള്‍പ്പെടെ നിരവധിപേർ ചൂതാട്ടങ്ങളിൽ പണം നിക്ഷേപിക്കുന്നതായി ചൂണ്ടിക്കാട്ടി ഫണീന്ദ്ര ശർമ എന്ന വ്യവസായി നൽകിയ പരാതിയിലാണ് നടപടി.
അതേസമയം, നിയമവിരുദ്ധ പരസ്യങ്ങളിൽ അഭിനയിച്ചിട്ടില്ലെന്ന് വിജയ് ദേവരെക്കൊണ്ടെ അറിയിച്ചു. കഴിവുകൾ വളർത്തുന്ന ഗെയിമുകളുടെ പരസ്യത്തിലാണ് അഭിനയിച്ചതെന്നും സുപ്രീം കോടതി വരെ ഇത്തരം പരിപാടികളെ അംഗീകരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. 2015 ൽ മാത്രമാണ് പരസ്യത്തിൽ അഭിനയിച്ചതെന്നു പ്രകാശ് രാജ് പറഞ്ഞു. പ്രമുഖ താരങ്ങൾക്കെതിരെ കേസെടുത്തതോടെ തെലങ്കാനയിൽ രേവന്ത് റെഡ്ഡി സർക്കാരും സിനിമാ മേഖലയും തമ്മിൽ വീണ്ടും ഏറ്റുമുട്ടലിന് കളമൊരുങ്ങി. കഴിഞ്ഞ ഡിസംബറിൽ പുഷ്പ സിനിമയുടെ പ്രദർശനത്തിനിടെ തിരക്കിൽ പെട്ട് ഒരു യുവതി മരിച്ചതിനെ തുടർന്ന് സൂപ്പർ താരം അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.