സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിലെ ദൃശ്യം സംബന്ധിച്ചുയർന്ന പരാതിയിൽ പരിപാടി അവതരിപ്പിച്ച മാതാ പേരാമ്പ്രക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (4)ന്റെ നിർദേശ പ്രകാരമാണ് കേസെടുത്തത്. സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്കാരം നിർവഹിച്ച മാതാ പേരാമ്പ്ര ഡയറക്ടർ കനകദാസ് ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരേ മതസ്പർദ്ധ വളർത്തൽ (ഐപിസി 153) പ്രകാരമാണ് കേസ്.
സ്വാഗതഗാനത്തിൽ ഉൾപ്പെടുത്തിയ ദൃശ്യങ്ങളിലൊന്ന് ഒരു മതവിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ആക്ഷേപം. സർക്കാർ നിർദ്ദേശത്തെ തുടർന്ന് പൊലീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്നും സംഘാടകർക്ക് അത്തരമൊരു ഉദ്ദേശമില്ലെന്നുമുള്ള റിപ്പോർട്ടായിരുന്നു പൊലീസ് നൽകിയത്.
പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ കോടതിയിൽ ഹര്‍ജി ഫയൽ ചെയ്തിരുന്നു. ഇതേ തുടർന്നാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. കലോത്സവത്തിന്റെ സ്വാഗതഗാനത്തിൽ ഇന്ത്യൻ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തിൽ അവതരിപ്പിച്ചതാണ് വിവാദമായത്.
ഇതേസമയം പരിപാടിയുടെ അവതരണത്തില്‍ തങ്ങൾക്ക് യാതൊരുവിധ ഇടപെടലുകളും താല്‍പര്യങ്ങളും ഇല്ലെന്നായിരുന്നു മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് പ്രതികരിച്ചിരുന്നത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ള മൈതാനത്ത് നടന്ന പരിപാടിയിൽ അദ്ദേഹത്തിന് ആദരം അർപ്പിച്ചാണ് പരിപാടി നടത്തിയത്. അതിർത്തിയിൽ പട്ടാളക്കാർ ഭീകരവാദികളെ തുരത്തുന്ന രംഗത്ത് ഒരു ഖാദി ടർക്കി ഉപയോഗിക്കുകയായിരുന്നു. അത് വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
English Summary: State School Arts Festival Welcome Song; Police registered a case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.