
ഇന്ത്യൻ ചരിത്രത്തിന്റെ ബഹുസ്വരതയോട് നിരന്തരം കലഹിച്ചുകൊണ്ടിരിക്കുകന്ന ഫാസിസ്റ്റ് ഭരണകാലത്ത് വിദ്യാർത്ഥികൾ കാലത്തിന്റെ ശബ്ദമായി മാറണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെവിടെയും നടക്കുന്ന അനീതിക്കും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ എഐഎസ്എഫിന്റെ സാംസ്കാരിക പാരമ്പര്യം ഉയർത്തിപ്പിടിച്ച് പ്രതികരിക്കണം. വിയറ്റ്നാം അധിനിവേശ കാലത്ത് ഇന്ത്യൻ തെരുവുകളിൽ ഉയർത്തിയ ‘മേരാ നാം വിയറ്റ്നാം തേരാ നാം വിയറ്റ്നാം’ എന്ന മുദ്രാവാക്യം ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികൾ ഏറ്റെടുത്തിരുന്നു.
ദേശീയ — സാർവദേശീയ പ്രശ്നങ്ങളിൽ സുചിന്തിതവും ആശയവ്യക്തതയോടുകൂടിയും ഇത്തരം നിലപാടുകൾ ഇനിയും സ്വീകരിക്കേണ്ടതുണ്ട്.
വർഗീയത പ്രചരിപ്പിക്കാനും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് ഭരണകൂടം തന്നെ നേതൃത്വം കൊടുക്കുമ്പോൾ മതനിരപേക്ഷതയിലൂന്നിയുള്ള ജനകീയ പ്രതിരോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മതനിരപേക്ഷ ശക്തികളും ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി നിന്ന് ഇന്ത്യയെ വീണ്ടെടുക്കണമെന്നും പഠനവും പോരാട്ടവും മുഖമുദ്രയാക്കി മുന്നോട്ടുപോകാൻ എഐഎസ്എഫ് പ്രവർത്തകർക്ക് കഴിയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കവി മുരുകൻ കാട്ടാക്കട, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ, മുഹമ്മദ് മുഹ്സിൽ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി കബീർ സ്വാഗതവും ജില്ലാ സെക്രട്ടറി ടി എം സിദ്ധാർത്ഥ് നന്ദിയും പറഞ്ഞു.
വള്ളത്തോൾ സ്മൃതി മണ്ഡപത്തിൽ നിന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ ജാഥാ ക്യാപ്റ്റൻ കെ എ അഖിലേഷിന് കൈമാറിയ പതാക സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജും എഐഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ സുബ്രഹ്മണ്യന്റെ വസതിയിൽ നിന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി ജാഥാ ക്യാപ്റ്റൻ കെ ഷിനാഫിന് കൈമാറിയ കൊടിമരം സംഘാടകസമിതി കൺവീനർ ഒ കെ സെയ്തലവിയും ഏറ്റുവാങ്ങി. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം എഐഎസ്എഫ് ജനറൽ സെക്രട്ടറി ദിനേശ് ശ്രീരംഗരാജ് ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.