പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നടക്കം വിപണിയിലേക്ക് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഒഴുക്ക് തുടരുന്നു. ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ളവയാണ് സുലഭമായി വിറ്റഴിക്കപ്പെടുന്നത്. ഡിസംബർ അവസാനം നടത്തിയ സാമ്പിൾ പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ 135 മരുന്നുകൾ പിടിച്ചെടുത്തിരുന്നു. സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷനാ( സിഡിഎസ് സിഒ) ണ് മരുന്നുകളുടെയും ഉല്പാദകരുടെയും ലിസ്റ്റ് പുറത്ത് വിട്ടത്. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ഉദര രോഗങ്ങൾ, തൈറോയ്ഡ്, പനി, അലർജി തുടങ്ങിയവയ്ക്കുള്ള മരുന്നുകളും, പാരസിറ്റമോൾ, വിവിധ വൈറ്റമിൻ‑ആന്റിബയോട്ടിക് ഗുളികകളും വേദന സംഹാരികളുമൊക്കെ എല്ലാ മാസവും നിരോധിക്കുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്. കഴിഞ്ഞ ജൂണിൽ 53 ജീവൻ രക്ഷാ മരുന്നുകൾക്ക് ഗുണമേന്മയില്ലെന്നാണ് കണ്ടെത്തിയത്.
സെപ്റ്റംബറിൽ 156 മരുന്നുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. കർണാടക ആന്റിബയോട്ടിക്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ബംഗാൾ കെമിക്കൽസ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ മരുന്ന് ഉല്പാദക കമ്പനികളുടെ പേരുകൾ ഏതാണ്ട് സ്ഥിരമായി മാസം തോറുമുള്ള ഗുണനിലവാര പരിശോധനയ്ക്ക് പിന്നാലെ സി ഡി എസ് സി ഒ പുറത്തുവിടുന്ന പട്ടികയിൽ സ്ഥാനം പിടിക്കുന്നുണ്ട്. പുറമെ, സ്വകാര്യ കമ്പനികളുടെ പേരുമുണ്ടാകും. എല്ലാമാസവും ആവർത്തിക്കുന്ന ഒരു സാധാരണ നടപടി എന്നതിനപ്പുറമുള്ള ഗൗരവമൊന്നും കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളടക്കം ഗുണ നിലവാര പരിശോധനയ്ക്കും വിലക്കുകൾക്കുമൊന്നും കൽപ്പിക്കാറില്ല. ഇത് സംബന്ധിച്ച് തുടർച്ചയായി വരുന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്ക ജനിപ്പിക്കുന്നതാണ്. എല്ലാ മാസവും ഡ്രഗ് ഓഫിസര്‍മാർ ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധിച്ച് സിഡിഎസ്‌സിഒയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുക,
നിലവാരമില്ലാത്ത മരുന്നുകൾ ഉല്പാദിപ്പിക്കുന്ന കമ്പനികൾ അടപ്പിക്കുക, താത്കാലികമായി ലൈസൻസ് റദ്ദാക്കുക, കാരണം കാണിക്കൽ നോട്ടീസ് നൽകുക, താക്കീത് നൽകുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്. കൃത്രിമം കാണിക്കുന്ന കമ്പനികൾക്ക് നോട്ടീസ് നൽകുകയും ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുക എന്നതിനപ്പുറം ഈ മരുന്നുകൾ വിപണിയിലുണ്ടോ, തുടർന്നും ഇവ വില്പന നടത്തുന്നുണ്ടോ എന്ന് അറിയാനുള്ള സംവിധാനമൊന്നും സിഡിഎസ്‌സിഒവിന് ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.