3 May 2024, Friday

Related news

May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

സംഘര്‍ഷമൊഴിയാതെ സുഡാന്‍; മരണസംഖ്യ 100 കവി‍ഞ്ഞു

Janayugom Webdesk
ഖാര്‍ത്തൂം
April 18, 2023 8:45 am

സുഡാനില്‍ സെെന്യവും അര്‍ദ്ധസെെനികരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കടന്നു. നേരത്തെ ഐക്യരാഷ്ട്രസഭ നിർദേശിച്ച മാനുഷിക കുടിയൊഴിപ്പിക്കലുകൾ അനുവദിക്കുന്നതിനായി ഇരുവിഭാഗവും തമ്മില്‍ മൂന്ന് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തലസ്ഥാനമായ ഖാര്‍ത്തൂമിലുള്‍പ്പെടെ നിരവധിയിടങ്ങളില്‍ സ്ഫോടനങ്ങളുണ്ടായി. സെന്‍ട്രല്‍ കമ്മിറ്റി ഓഫ് സുഡാന്‍ ഡോക്ടേഴ്സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 97 സാധരണക്കാരാണ് സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അയല്‍രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഖ്യമായ ഇന്റര്‍ഗവണ്‍മെന്റല്‍ അതോറിട്ടി ഓണ്‍ ഡെവലപ്മെന്റ് അടിയന്തര യോഗം വിളിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ക്കായി കെനിയ, ദക്ഷിണ സുഡാന്‍, ജിബൂട്ടി പ്രസിഡന്റുമാരെ ഖാര്‍ത്തുമിലേക്ക് അയച്ചേക്കും.

തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ ജനനിബിഡമായ വടക്ക്, തെ­ക്കന്‍ ഭാഗങ്ങളില്‍ അതിരൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പലയിടങ്ങളിലും വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ല. യുഎന്‍ നിര്‍ദേശപ്രകാരം ഞായറാഴ്ച മുതല്‍ എല്ലാ ദിവസവും പ്രാദേശിക സമയം വെെകിട്ട് നാല് മുതല്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ നടപ്പാക്കുക. അടിയന്തര മാനുഷിക ആവശ്യങ്ങള്‍ക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സുഡാന്‍ സെെന്യം അറിയിച്ചു. രാജ്യത്തെ പ്രതികൂല സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കേന്ദ്ര നയതന്ത്ര മന്ത്രാലയം സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരമാവധി മുന്‍കരുതലുകളെടുക്കാനും വീടിനുള്ളില്‍ തന്നെ തുടരാനുമാണ് എംബസി നിര്‍ദേശം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4000 ഇന്ത്യക്കാരാണ് സുഡാനിലുള്ളത്.
2021 ഒക്ടോബറിലെ സെെനിക അട്ടിമറിക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.

സെെനിക മേധാവി അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സെെനിക കമാന്‍ഡറായ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. എല്ലാ സെെനിക താവളങ്ങളും പിടിച്ചെടുക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ഡാഗ്ലോയുടെ മുന്നറിയിപ്പ്. എന്നാൽ അർധസൈനിക വിഭാഗത്തെ പിരിച്ചുവിടുന്നത് വരെ ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് സൈന്യം. 2000 ത്തിന്റെ തുടക്കത്തില്‍ പടിഞ്ഞാറന്‍ ഡാര്‍ഫൂര്‍ മേഖലയെ അടിച്ചമര്‍ത്തിയ സുഡാന്റെ അന്നത്തെ പ്രസിഡന്റ് ഒമര്‍അല്‍ ബാഷിറിന്റെ ജന്‍ജാവീദ് സൈനിക സംഘത്തില്‍ നിന്നാണ് ആര്‍എസ്എഫ് ഉടലെടുത്തത്. ബാഷിറിനു ശേഷമുള്ള സുഡാനിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായി മാറിയിരിക്കുകയാണ് ആര്‍എസ്എഫിന്റെ ഇപ്പോഴത്തെ തലവൻ ഡാഗ്ലോ.

Eng­lish Summary:Sudan with­out con­flict; The death toll has crossed 100

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.