25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

അത്ര മധുരമല്ല ഷുഗർ; സൂക്ഷിക്കണം പ്രമേഹത്തെ

ഇന്ന് ലോക പ്രമേഹ ദിനം 
Janayugom Webdesk
November 14, 2024 6:00 am

പ്രമേഹത്തെ ഒരു സാധാരണ രോഗമായി സമൂഹം മാറ്റിനിർത്തുമ്പോൾ അതിനേക്കാൾ ഉപരി പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണെന്ന് രോഗികൾക്ക് ബോധ്യമാകും . പലപ്പോഴും മരണത്തിന് വരെ ഇത് കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്. രക്ത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർ‌മോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ‍് ഈ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉല്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉല്പാദിപ്പിക്കുന്ന ഇൻസുലിൻ ശര‍ീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയെ പ്രമേഹം എന്ന് വിളിക്കുന്ന‍ു. ആഗോളതലത്തിൽ നേരിടുന്ന വലിയ വെല്ലുവിളിയായ പ്രമേഹത്തെ ചെറുത്തുതോൽപ്പിക്കാൻ ജനങ്ങളെ അവബോധരാക്കാനാണ് എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നത്. എല്ലാ പ്രായക്കാരെയും ബാധിക്കുന്ന വിട്ടുമാറാത്ത രോഗമായ പ്രമേഹം പലപ്പോഴും മരുന്നുകളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും നിയന്ത്രിക്കാവുന്നതാണ്.

പ്രമേഹം എങ്ങനെ ഉണ്ടാകുന്നു

ആഹാരം ദഹിച്ചുണ്ടാകുന്ന അന്നജം മധുരമുള്ളൊരു തൻമാത്രയായി മാറ്റപ്പെടുന്നു. ഇതാണ് ഗ്ലൂക്കോസ്. ഗ്ലൂക്കോസ് രക്തത്തിൽ കലർന്ന് ശരീരത്തിലെ കോശങ്ങളിൽ വേണ്ട വിധം എത്തിയാൽ മാത്രമേ നമുക്ക് ഊർജം ലഭിക്ക‍ൂ. ഗ്ലൂക്കോസിന്റെ ഈ സഞ്ചാരത്തിന് സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ആമാശയത്തിന്റെ പിന്നിലായി സ്ഥിതിചെയ്യുന്ന പാൻക്രിയാസ് ഗ്രന്ഥിയിലുള്ള ബീറ്റാകോശങ്ങളാണ് ഇൻസുലിന്റെ ഉത്പാദകർ. എന്തെങ്കിലും കാരണംകൊണ്ട് വേണ്ടത്ര ഇൻസുലിൻ ഇല്ലാതെ വന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ഇതാണ് രക്തത്തിൽ പഞ്ചസാര കൂടുന്നു എന്ന് നാം സാധാരണ പറയുന്ന പ്രമേഹം.ഗ്ലുക്കോസും ഇൻസുലിനും തമ്മിലുള്ള ധാരണ തെറ്റിയാൽ പല പ്രശ്നങ്ങളാണ് ശരീരത്തിനുണ്ടാകുക. ഗ്ലൂക്കോസ് രക്തത്തിൽ അടിഞ്ഞുകൂടുന്നതോടെ ശരീരകോശങ്ങൾ ജോലിചെയ്യാൻ ഊർജ്ജം ലഭിക്കാതെ തളർന്ന് അവശരാകും. പ്രമേഹ രോഗികൾക്ക് തളർച്ചയുണ്ടാകാൻ കാരണമിതാണ്. അധികമുള്ള ഗ്ലൂക്കോസ് വ്യക്കയിലൂടെ അരിച്ചുകളയാൻ ശരീര‍ം ശ്രമിച്ച‍ുകൊണ്ടിരിക്കും. ഇതിന്റെ ഫലമായി ഇടക്കിടെ മൂത്രമൊഴിക്കാൻ രോഗിക്ക് തോന്നുന്നു. അമിതമായി ജല നഷ്ടം കൂട്ടും. ഇത് ദാഹം വര്‍ധിപ്പിക്കുന്നു. കിട്ടേണ്ട ഊർജം ലഭിക്കാതെ വരുമ്പോൾ കോശങ്ങൾ പതുക്കെ ഊർജം കടംവാങ്ങാൻ തുടങ്ങും. ശരീരത്തിലെ കൊഴുപ്പുകോശങ്ങളിൽനിന്നും പേശികളിൽനിന്നു മൊക്കെയാണ് ഈ കടംവാങ്ങാൽ നടത്തുന്നത്. തൽഫലമായി രോഗിയുടെ ശരീരത്തിൽനിന്ന് കൊഴുപ്പ് നഷ്ടപ്പെട്ട് ശരീരം മെലിയും.

കാരണങ്ങൾ നിരവധി

പാൻക്രിയാസ് ഗ്രന്ഥിയുടെ തകരാർ മാത്രമായിരിക്കണമെന്നില്ല പ്രമേഹത്തിലെ വില്ലൻ. ഇൻസുലിനെതിരായി പ്രവർത്തിക്കുന്ന ചില ഹോർമോണുകൾ അമിതമായി ശരീരത്തിലുണ്ടായാലും ഗ്ലൂക്കോസ് വിതരണത്തിൽ താളപ്പിഴയുണ്ടാകും. ഇത്തരം ഹോർമോണുകൾ ചിലപ്പോൾ ശരീരം അമിതമായി ഉല്പ‍ാദിപ്പിച്ചേക്കാം. ചിലർക്ക് മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകളുടെ രൂപത്ത‍ിൽ ഇവ ശരീരത്തിൽ പ്രവേശിച്ചേക്കാം. പക്ഷേ ഇത്തരം പ്രമേഹങ്ങൾ വളരെ അപൂർവമാണ്.പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും പരിപ്പുവർഗങ്ങളുടെയും ഉപയോഗക്കുറവ്, കടൽമത്സ്യങ്ങളുടെ ഉപയോഗക്കുറവ്, ചോറ്, ബിരിയാണി മുതലായ അമിത അളവിൽ അന്നജവും കാലറി അടങ്ങിയ ഭക്ഷണരീതി, എണ്ണയിൽ വറുത്തതും പൊരിച്ചതും അമിതമായി മൊരിഞ്ഞതുമായ ഭക്ഷണ വസ്തുക്കളുടെ അമിതോപയോഗം, കൊഴുപ്പടങ്ങിയ അഥവാ ചുവന്ന മാംസാഹാരം, പഞ്ചസാര, ഉപ്പ്, മൈദ, റവ, നെയ്യ് എന്നിവയുടെ അമിതമായ അളവ്, ജോലിത്തിരക്കിനിടയിൽ ഭക്ഷണം ഒഴിവാക്കൽ, ചൂടാക്കിയ എണ്ണ ഭക്ഷണം വീണ്ടുംവീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്, ബേക്കറി പലഹാരങ്ങളുടെ അമിതോപയോഗം, പുകവലി, മദ്യപാനം എന്നിവ പ്രമേഹത്തിന് കാരണമാകുന്നു.അമിതാഹാരം പൊണ്ണത്തടിയുണ്ടാക്കുന്നു. ഇവ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നു. താരതമ്യേന പ്രായപൂർത്തിയായവരിൽ കൂടുതലായി കണ്ടുവരുന്ന ഈ രോഗം സ്ത്രീയെയും പുരുഷനെയും ഏതാണ്ട് ഒരുപോലെ ബാധിക്കും. ശക്തമായ പാരമ്പര്യസ്വഭാവം ഈ രോഗത്തിന്റെ പ്രത്യേകതയാണ്. 20 വയസു കഴിഞ്ഞവരിൽ മൂന്നു മുതൽ അഞ്ച് ശതമാനം വരെ ആളുകൾക്ക് പ്രമേഹരോഗബാധയുണ്ടാകാം എന്ന് കണക്കാക്കിയിരിക്കുന്നു.

 

പ്രമേഹം രണ്ട് വിധം

ഫലപ്രദമായ രോഗനിയന്ത്രണത്തിന് ഇൻസുലിൻ തുടർച്ചയായി ആവശ്യമായ പ്രമേഹം , ഇൻസുലിന്റെ സഹായമില്ലാതെ തന്നെ ചികിത്സിച്ച് നിയന്ത്രണവിധേയമാക്കാൻ സാധ്യമായത് എന്നിങ്ങനെ രണ്ട് തരത്തിലാണ് പ്രമേഹമുള്ളത് . ഇവയിൽ ഒന്നാമത്തെ ഗണത്തിൽപ്പെടുന്ന രോഗം താരതമ്യേന ചെറുപ്പക്കാരിലാണ് കണ്ടുവരുന്നത്. ശരീരം വല്ലാതെ മെലിയുക ഒരു പ്രധാന ലക്ഷണമാണ്. രോഗനിർണയം ചെയ്താൽ ജീവിതകാലം മുഴുവൻ ഇൻസുലിൻ ചികിത്സ ആവശ്യമായി വരുന്നു. രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന രോഗം പൊതുവേ 40 വയസ് കഴിഞ്ഞവരിലാണ് പ്രത്യക്ഷപ്പെടുക. തടിച്ച ശരീരപ്രകൃതിയുള്ളവർക്ക് ഇത്തരം പ്രമേഹം പിടിപെടാനുള്ള സാധ്യത ഏറെയാണ്. പക്ഷേ നമ്മുടെ നാട്ടിൽ പ്രായം കുറഞ്ഞവരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും ഈ പ്രമേഹം കണ്ടുവരാറുണ്ട്.

 

രോഗം എങ്ങനെയുണ്ടാകുന്നു

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുകയാണ് പ്രമേഹത്തിന്റെ കാതലായ ലക്ഷണം. ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും കോടിക്കണക്കിന് കോശങ്ങളിലേക്ക് ഗ്ലൂക്കോസ് കടന്നുചെല്ലണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്. ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ആവശ്യമുള്ള അളവിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത്. ഈ കോശങ്ങളുടെ പ്രവർത്തനക്ഷമത നശിച്ചാൽ രക്തത്തിൽ ഇൻസുലിന്റെ അളവ് കുറയുകയും ഗ്ലൂക്കോസ് വർധിക്കുകയും ചെയ്യും. ഗ്ലൂക്കോസ് രക്തത്തിൽ അധികരിക്കുമ്പോൾ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു. ചില വ്യക്തികളുടെ രക്തത്തിൽ ഇൻസുലിന്റെ പ്രവർത്തനത്തെ ചെറുക്കുന്ന ഘടകങ്ങൾ അധികരിച്ചും പ്രമേഹം പ്രത്യക്ഷപ്പെടാം. ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലൂടെ ഇത്തരം പ്രമേഹം നിയന്ത്രിക്കാം.

രോഗനിർണയം

മൂത്രത്തിൽ പഞ്ചസാരയുണ്ടോ എന്ന ലളിതമായ പരിശോധനയിലൂടെ പലപ്പോഴും രോഗനിർണയം ചെയ്യാനാകും. പക്ഷേ രോഗത്തിന്റെ കാഠിന്യം അറിയണമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായും തിട്ടപ്പെടുത്തേണ്ടതുണ്ട്. സംശയാതീതമായ രോഗനിർണയത്തിന് സ്വീകരിക്കുന്ന രീതി മറ്റൊന്നാണ്. കാലത്ത് വെറും വയറ്റിൽ രക്തമെടുത്ത് ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്നു. രക്തം എടുത്ത ഉടനെ 75 ഗ്രാം ഗ്ലൂക്കോസ് ഒരു പാനീയമായി നൽകി കൃത്യം രണ്ട് മണിക്കൂറിനുശേഷം രക്തമെടുത്ത് ഗ്ലൂക്കോസിന്റെ അളവ് വീണ്ടും നിർണയിക്കുന്നു. ഇത് സാധിച്ചില്ലെങ്കിൽ നല്ലതുപോലെ ആഹാരം കഴിച്ച് രണ്ട് മണിക്കൂറിനുശേഷം രക്തതത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്ന മറ്റൊരു രീതിയും ഉണ്ട്.

ചികിത്സ പലവിധം

ഫലപ്രദമായ രോഗചികിത്സയ്ക്ക് പൊതുവായി അംഗീകരിച്ച ചില തത്വങ്ങളുണ്ട്. ആഹാരനിയന്ത്രണം, വ്യായാമം, ശരീര ഭാരനിയന്ത്രണം എന്നിവയാണിവ. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും രോഗത്തിന്റെ പ്രത്യേകതകളും കണക്കിലെടുത്തതിനുശേഷം ചികിത്സ നിശ്ചയിക്കുന്നു. ഇൻസുലിൻ ആവശ്യമുള്ള രോഗികൾക്ക് തക്കതായ അളവിൽ അനുയോജ്യമായ തരത്തിലുള്ള ഇൻസുലിൻ കുത്തിവയ്പ് നിർദേശിക്കുന്നു. ഗുളികകളാണ് വേണ്ടതെങ്കിൽ ഏറ്റവും പറ്റിയതരം ഗുളികകൾ, ആവശ്യമുള്ള മാത്രയിൽ ശുപാർശ ചെയ്യുന്നു. ഔഷധചികിത്സ ഏതുതരമായാലും പ്രമേഹനിർണയത്തിന് അവശ്യം വേണ്ട ചില ശീലങ്ങളാണ് വ്യായാമം, ആഹാരനിയന്ത്രണം, ശരീരഭാരം നിയന്ത്രിക്കൽ എന്നിവ. പോഷകാഹാരം കഴിക്കുക. പഴങ്ങളും പച്ചക്കറികളും പരിപ്പുവര്‍ഗങ്ങളും ശരിയായ അളവിൽ ഉപയോഗിക്കുക. നിത്യേന 450 ഗ്രാം അഥവാ അഞ്ച് കപ്പ് പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പരിപ്പുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ബേക്കറി പലഹാരങ്ങൾക്ക് പകരം പഴങ്ങളും നട്സും കഴിക്കുക.

മാതൃകാ ഭക്ഷണം

പ്ലേറ്റിന്റെ പകുതി ഭാഗം പച്ചക്കറികളും പഴങ്ങളും, കാൽ ഭാഗം പ്രോട്ടീൻ (മത്സ്യം, മുട്ട, ഇറച്ചി, പയർ, കടല തുടങ്ങിയവ), മിച്ചമുള്ള കാൽ ഭാഗം മാത്രം അന്നജം അടങ്ങിയ ഭക്ഷണം (ചോറ്, ഗോതമ്പ് തുടങ്ങിയവ) എന്ന ആരോഗ്യകരമായ ഭക്ഷണ രീതി സ്വീകരിക്കാം. കടൽ മത്സ്യങ്ങൾ കറിയാക്കി ഉപയോഗിക്കുക. ഇത് പ്രോട്ടീൻ, ഒമെഗാ 3 ഫാറ്റി ആസിഡ് എന്നിവയുടെ മികച്ച സ്രോതസാണ്. നിത്യേന ഒരു മുട്ട പുഴുങ്ങി ഉപയോഗിക്കാം. നാരുള്ള ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുക. എണ്ണയിൽ വറുത്തതും പൊരിച്ചതും ഒഴിവാക്കുക. കഴിവതും ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കുക. അമിത കൊഴുപ്പടങ്ങിയ ചുവന്ന മാംസാഹാരം മിതമാക്കുക. മാംസാഹാര പ്രിയർക്ക് പക്ഷിമാംസം അഥവാ കൊഴുപ്പ് നീക്കിയ വെളുത്ത മാംസം കറിയാക്കി ഉപയോഗിക്കാം. പഞ്ചസാര, ഉപ്പ്, എണ്ണ, മൈദ, റവ എന്നിവയുടെ ഉപയോഗം പരിമിതമാക്കുക. ചോറ്, ചപ്പാത്തി, ബിരിയാണി മുതലായ അമിത അളവിൽ അന്നജം, ഊർജം അടങ്ങിയ ഭക്ഷണരീതി പരിമിതപ്പെടുത്തുക. ചോറിന്റെ അളവ് കുറയ്ക്കുക. പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുക. രാത്രി വൈകിയുള്ള ഭക്ഷണം പരിമിതപ്പെടുത്തുക. ശാരീരിക അധ്വാനങ്ങൾ ചെയ്യുക. നിത്യേന 30 മിനിറ്റ് വ്യായാമം ചെയ്യുക. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. നടത്തം, സൈക്ലിങ്, നൃത്തം, അയോധന കലകൾ തുടങ്ങിയവ ഉദാഹരണം. തുടർച്ചയായി ഇരിക്കുന്നതും കിടക്കുന്നതും ഒഴിവാക്കുക. ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക. അമിത മദ്യപാനം, പുകവലി തുടങ്ങിയ ലഹരികൾ പൂർണമായി ഒഴിവാക്കുക. ശരീരത്തിനും മനസിനും ഉന്മേഷം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടുക. സംഗീതം, നൃത്തം, സിനിമ, യാത്രകൾ, വായന, യോഗ, നീന്തൽ, അയോധന കലകൾ തുടങ്ങിയവ പിരിമുറുക്കം കുറയാൻ സഹായിക്കും. നിത്യേന ആറ് മുതൽ എട്ട് മണിക്കൂർ ഉറങ്ങാനും വിശ്രമത്തിനും സമയം കണ്ടെത്തുക.കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധന നടത്തുക. ശാസ്ത്രീയമായ ചികിത്സ ഉറപ്പ് വരുത്തുക. 30 വയസ് മുതൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഒരു പരിധിവരെ ആരോഗ്യകരമായ ജീവിതം നയിക്കാനും ജീവിതശൈലി രോഗങ്ങളും സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും ഉപകാരപ്പെടും. തെറ്റായ ജീവിതശൈലിയാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. ഇതു മനസിലാക്കി ജീവിതശൈലിയിൽ മാറ്റംവരുത്തിയാൽ പകുതിയിലധികം പേരിലും രോഗം വരാതെ തടയാനോ രോഗബാധ നീട്ടിക്കൊണ്ടുപോകാനോ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.