
വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ അതിശക്തമായ ചാവേർ ആക്രമണത്തിൽ 11 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ബജൗർ ജില്ലയിലെ എഫ് സി ചെക്ക് പോസ്റ്റിന് നേരെയാണ് ഭീകരർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയത്. നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ചെക്ക് പോസ്റ്റിന്റെ സംരക്ഷണ ഭിത്തിയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ കെട്ടിടം തകരുകയും ഉള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മരണപ്പെടുകയുമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾ തകരുകയും അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് ഒരു പെൺകുട്ടി കൊല്ലപ്പെടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ 12 ഭീകരരെ വധിച്ചതായി പാകിസ്ഥാൻ സൈന്യത്തിന്റെ മീഡിയ വിങ്ങായ ഐ എസ് പി ആർ അറിയിച്ചു. പ്രവിശ്യയിൽ കഴിഞ്ഞ വർഷം മുതൽ ഭീകരാക്രമണങ്ങളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2025ൽ മാത്രം ഇവിടെ 2,331 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി സംഭവത്തെ ശക്തമായി അപലപിക്കുകയും രക്ഷാപ്രവർത്തനത്തിന് പ്രത്യേക നിർദ്ദേശം നൽകുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.