11 December 2025, Thursday

Related news

November 29, 2025
July 29, 2025
July 13, 2025
June 11, 2025
April 19, 2025
April 6, 2025
April 2, 2025
March 21, 2025
March 16, 2025
February 22, 2025

പെരുമ്പഴുതൂർ സഹകരണ ബാങ്കിലെ നിക്ഷേപകന്റെ ആത്മഹത്യ: ബാങ്കാണ് തന്റെ മകനെ കൊന്നതെന്ന് പിതാവ് യേശുദാസ്

Janayugom Webdesk
നെയ്യാറ്റിൻകര
May 5, 2024 1:54 pm

പെരുമ്പഴുതൂർ സഹകരണ ബാങ്കാണ് തന്റെ മകനെ കൊന്നതെന്ന് ആത്മഹത്യ ചെയ്ത സോമസാഗരത്തിന്റെ പിതാവ് യേശുദാസൻ. ചില്ലറകൾ കൂട്ടിവച്ച് ബാങ്കിൽ നിക്ഷേപിച്ച തുക കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മനംനൊന്ത് മകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നും പിതാവ് പറ‍‍ഞ്ഞു. മകൻ കൂലി പണിക്കാരനായിരുന്നു. ജോലിക്കിടെ അപകടം സംഭവിച്ചു. തലയിടിച്ചു വീണതിനെ തുടർന്ന് കുറച്ചുനാൾ ചികിത്സയിലായിരുന്നു. തുടർന്ന് കേൾവി ശക്തി കുറഞ്ഞു. പിന്നീടാണ് വാഴ കൃഷിയിലേക്ക് തിരിഞ്ഞത്. ശക്തമായ മഴയിൽ പലതവണ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. കൃഷിയിൽ നിന്ന് ലഭിച്ചതും കൂലിവേല ചെയ്തതുമായ തുകയാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ഐടിഐ പഠനം പൂർത്തിയാക്കിയ മകളുടെ വിവാഹത്തിനും വീട്ടിന്റെ അറ്റകുറ്റപണികൾക്കുമായാണ് നിക്ഷേപ തുക ആവശ്യപ്പെട്ടത്. നാലു പ്രാവശ്യമായി ഒരു ലക്ഷം രൂപയാണ് മടക്കി കൊടുത്തത്. ഇതാണ് സോമസാഗരത്തിനെ വേദനിപ്പിച്ചത്. ഇങ്ങനെയാണെങ്കിൽ ബാങ്ക് തരാനുള്ള പണം മകളുടെ വിവാഹസമയത്ത് തരില്ലെന്നും ആ രൂപ കൊണ്ട് ഇനി ഉപയോഗം ഉണ്ടാവുകയുമില്ലായെന്നും അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു എന്നും പിതാവ് പറഞ്ഞു.

പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ സഹകരണ വകുപ്പ് 2016 — 2017 ൽ നടത്തിയ ആഡിറ്റിംഗിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. നിക്ഷേപകർക്ക് 18 കോടിയും കേരളാ ബങ്കിന് 12 കോടിയും കൊടുക്കാനുളളതായി കണ്ടെത്തി. കൂടാതെ സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ ബാങ്കിന് ബാധ്യതയായിത്തീരുന്ന അനാവശ്യ നിർമാണ പ്രവർത്തികൾ നടത്തിയതായി കണ്ടെത്തി. സുവർണ സ്റ്റോറും സംഘത്തിന് പുതിയ മന്ദിരം പണിതതും അനുമതിയില്ലാതെയായിരുന്നു. ഹൈകോടതി സ്റ്റേയുടെ മറവിലായിരുന്നു ഇവയാകെ തന്നിഷ്ടപ്രകാരം സംഘം പ്രസിഡന്റ് എസ് കെ ജയചന്ദ്രൻ ചെയ്തത്. ഇതിനെതിരെ ഭരണസമിതി ഹൈകോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. അതിനാൽ തുടർന്നുളള നടപടിയെക്കാൻ സഹകരണ വകുപ്പിന് കഴിയാതെയുമായി. ആവശ്യത്തിലേറെ ജീവനക്കാരെ നിയമിച്ചും ബാങ്കിന് ബാധ്യതയുണ്ടാക്കി. ഇവർക്ക് കൃത്യമായി ശമ്പളം കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്. നിക്ഷേപതുക തിരികെ വാങ്ങാൻ വരുന്നവരുടെ അസഭ്യവാക്കുകള്‍ ഈ ജീവനക്കാർ കേൾക്കുകയും വേണം. ഇതാണ് നിലവിലെ അവസ്ഥ.

ഇത്തരത്തിൽ വ്യാപക ക്രമക്കേടും വൻ ബാധ്യതയും കോൺഗ്രസ് ഭരിക്കുന്ന മാരായമുട്ടം സർവീസ് സഹകരണ ബാങ്കിലും നടത്തിയതായി മുൻപ് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. ഇവിടെയും നിയമത്തിന്റെ പഴുതിലൂടെ ഭരണസമിതി പ്രതിസന്ധി മറികടക്കുകയായിരുന്നു. കോൺഗ്രസ് നേതാവായ എം എസ് അനിലായിരുന്നു സംഘം പ്രസിഡന്റ്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അനിലിന്റെ പാനൽ തന്നെ വിജയിക്കുകയും ചെയ്തു. അനിലിന് മത്സരിക്കാനാകാത്തതിനാൽ മകളെ വിജയിപ്പിച്ച് പ്രസിഡന്റാക്കി പിൻ സീറ്റ് ഭരണമാണിവിടെ നടക്കുന്നത്. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന നടപടിക്കെതിരെ നാട്ടിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Sui­cide of an investor in Perum­bazhuthur Co-oper­a­tive Bank: Father Yesu­das said that the bank killed his son

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.