23 January 2026, Friday

Related news

January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
November 26, 2025
November 25, 2025

ഡല്‍ഹിയില്‍ വിഎച്ച്പി റാലികള്‍ നടത്താന്‍ സുപ്രീം കോടതി അനുമതി: വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് നിര്‍ദ്ദേശം

Janayugom Webdesk
ന്യൂഡല്‍ഹി
August 2, 2023 3:43 pm

ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലുമുള്ള വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി-എൻസിആർ മേഖലയിൽ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തുന്ന പ്രതിഷേധ റാലികൾ തടയില്ലെന്ന് സുപ്രീം കോടതി. അതേസമയം റാലികളിൽ ഒരു സമുദായത്തിനെതിരെയും വിദ്വേഷ പ്രസംഗങ്ങൾ നടത്തില്ലെന്ന് ഉറപ്പുവരുത്താൻ പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇത് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.

കേസില്‍ വാദം ഓഗസ്റ്റ് നാലിന് വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ് വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

സെൻസിറ്റീവ് മേഖലകളിൽ കൂടുതൽ പൊലീസ് സേനയെയോ അർധസൈനിക വിഭാഗത്തെയോ വിന്യസിക്കണമെന്നും കോടതി നിർദേശിച്ചു. ഇത്തരം ഇടങ്ങളില്‍ നടത്തുന്ന റാലികൾ വീഡിയോയിൽ പകർത്താനും ദൃശ്യങ്ങൾ സംരക്ഷിക്കാനും കോടതി അധികൃതരോട് നിർദേശിച്ചു.

ഡൽഹി-എൻസിആർ മേഖലയിൽ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തുന്ന റാലികൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

തിങ്കളാഴ്ചയോടെയാണ് നുഹ് ജില്ലയിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ഡൽഹിയിൽ നിന്ന് ഒരു മണിക്കൂർ അകലെയുള്ള ഗുരുഗ്രാമിലേക്കും അക്രമം വ്യാപിച്ചു. ദേശീയ തലസ്ഥാനത്തെ സാധ്യത മുന്‍നിര്‍ത്തി ഡൽഹി പൊലീസ് സെൻസിറ്റീവ് സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി.

നൂഹ് വർഗീയ സംഘർഷത്തിൽ പ്രതിഷേധിച്ച് വിഎച്ച്പി ഡൽഹിയുടെ ചില ഭാഗങ്ങളിൽ പ്രക്ഷോഭം നടത്തി. നിർമാൻ വിഹാർ മെട്രോ സ്റ്റേഷനിലെ പ്രതിഷേധം കിഴക്കൻ ഡൽഹിയെ നഗരത്തിന്റെ മധ്യഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഡൽഹി വികാസ് മാർഗിലെ ഗതാഗതം തടഞ്ഞു.

ഡൽഹിയിലെ എല്ലാ സെൻസിറ്റീവായ സ്ഥലങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഡ്രോണുകളും ഉപയോഗിച്ചു. ഡൽഹിയുടെ സുരക്ഷയും സാമുദായിക സൗഹാർദവും തകർക്കാനുള്ള ഏതൊരു ശ്രമവും കർശനമായി നേരിടുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

വർഗീയ സംഘർഷത്തിൽ ബുധനാഴ്ച മരിച്ചവരുടെ എണ്ണം ആറായി. അക്രമവുമായി ബന്ധപ്പെട്ട് 116 പേരെ അറസ്റ്റ് ചെയ്തതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. അർധസൈനിക സേന സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 30 കമ്പനി ഹരിയാന പൊലീസിനെയും 20 കമ്പനി കേന്ദ്ര അർധസൈനിക സേനയെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Supreme Court approves VHP ral­lies in Del­hi: Sug­gests to ensure no hate speech

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.