11 February 2026, Wednesday

Related news

February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 29, 2026
January 29, 2026
January 27, 2026
January 25, 2026
January 25, 2026

കുട്ടികളുടെ മുഖത്ത് അടിച്ച് അധ്യാപിക; പഠിക്കാത്തതിനാലാണ് അടിച്ചതെന്ന് വിശദീകരണം, പിന്നാലെ പ്രതിഷേധം

Janayugom Webdesk
ലക്‌നൗ
November 30, 2025 12:43 pm

വിദ്യാര്‍ത്ഥികളുടെ മുഖത്ത് ആഞ്ഞടിക്കുന്ന അധ്യാപികയുടെ വീഡിയോ വൈറലായതോടെ പ്രതിഷേധം ഉയരുന്നു. ഏഴ് മുതല്‍ പത്ത് വയസ് വരെ പ്രായം തോന്നിക്കുന്ന കുട്ടികളെ ക്ലാസ്മുറിയില്‍ നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലാണ് സംഭവം. ബദ്‌ലാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള ഭ്‌ലുവാഹിനിലാണ് ഈ ക്രൂരത നടന്നത്.

‘എല്ലാ ഉത്തരവാദിത്തവും എന്റേതാണോ’ എന്ന് ആക്രോശിച്ചാണ് അധ്യാപിക കുട്ടികളുടെ മുഖത്തടിച്ചത്. അതേസമയം പഠിക്കാത്തതിന്റെ പേരിലാണ് കുട്ടികളെ അടിച്ചതെന്നാണ് അധ്യാപികയുടെ വിശദീകരണം. വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ബദ്‌ലാപൂരിലെ എല്‍ബിഎസ് പബ്ലിക് സ്‌കൂളില്‍ നിന്നുളള ദൃശ്യങ്ങളാണിതെന്ന് സ്ഥിരീകരിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ അരവിന്ദ് കുമാര്‍ പാണ്ഡെ പറഞ്ഞു. സ്‌കൂളിനോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കുടുംബത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ മൂലമുളള മാനസിക പ്രയാസം തന്റെ ഒരു സഹപ്രവര്‍ത്തക വിദ്യാര്‍ത്ഥികളെ അടിച്ചാണ് തീര്‍ത്തിരുന്നതെന്നും അവരെ സ്‌കൂള്‍ മാനേജ്‌മെന്റിന് പിന്നീട് പുറത്താക്കേണ്ടിവന്നു എന്നുമാണ് വീഡിയോയ്ക്ക് താഴെവരുന്ന കമന്റുകള്‍. അധ്യാപികയ്ക്ക് സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ ജോലി നിര്‍ത്തി പോകണമെന്നും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ലെന്നുമാണ് മറ്റൊരാള്‍ പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ സ്‌കൂളിലേക്ക് രക്ഷിതാക്കള്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.