11 December 2025, Thursday

മിഥുന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി

Janayugom Webdesk
കൊല്ലം
July 19, 2025 4:52 pm

ആയിരങ്ങളുടെ അന്ത്യോപചാരവും ഏറ്റുവാങ്ങി മിഥുന്‍ മടങ്ങി. വൈദ്യുതാഘാതമേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാർഥി മിഥുന്റെ (13) മൃതദേഹം പടിഞ്ഞാറെ കല്ലട വിളന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അനുജൻ സുജിൻ അന്ത്യകർമങ്ങൾ ചെയ്തു. 

മിഥുൻ പഠിച്ച സ്കൂളിൽ രാവിലെ നടന്ന പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം വിളന്തറയിലെ വീടായ മനുഭവനത്തിൽ എത്തിച്ചത്. അതിവൈകാരിക നിമിഷങ്ങളായിരുന്നു സ്കൂളിലും വീട്ടിലും. കണ്ണീരടക്കാനാകാതെ നിന്ന വീട്ടുകാരെയും സുഹൃത്തുക്കളെയും നാടിന് ആശ്വസിപ്പിക്കാനായില്ല. നാടിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്ന് നിരവധി ആളുകളാണ് മിഥുനെ അവസാനമായി കാണാൻ ഒഴുകിയെത്തിയത്.

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ സുജ ശനി രാവിലെയാണ് എത്തിയത്. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ മിഥുൻ വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മരിച്ചത്. സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയപ്പോഴായിരുന്നു അപകടം. ഷീറ്റിൽനിന്ന് തെന്നിയപ്പോൾ മുകളിലുള്ള ത്രീഫേസ്‌ ലൈനിൽ പിടിച്ചതാണ്‌ അപകടകാരണം. ബഹളംകേട്ട്‌ ഓടിക്കൂടിയ അധ്യാപകരും മറ്റും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.