6 December 2025, Saturday

Related news

November 7, 2025
November 6, 2025
July 12, 2025
June 16, 2025
February 27, 2025
October 12, 2024
August 7, 2024
April 29, 2024
April 2, 2024
April 1, 2024

കായലോളങ്ങളങ്ങള്‍ക്ക് ഹരം പകരാന്‍ ഇനി തലവടി ചുണ്ടനും

സ്വന്തം ലേഖകൻ
ആലപ്പുഴ
January 1, 2023 9:21 pm

ആർപ്പുവിളികളും വഞ്ചിപാട്ടും കൊട്ടും കുരവയുമെല്ലാം അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ പുതുവത്സര ദിനത്തിൽ കുട്ടനാടിന്റെ കായലോളങ്ങളിൽ ആവേശം വാനോളം. ജലോത്സവങ്ങളുടെ കളിത്തൊട്ടിലായ കുട്ടനാട്ടിൽ ഒരു ചുണ്ടൻ വള്ളം കൂടി നീരണിഞ്ഞു. കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നമാണ് പുതുവത്സര സമ്മാനമായി സഫലമായത്. മൂന്ന് കരകളിലായി തടിച്ചു കൂടിയ പതിനായിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിന്റിന് സമീപമുള്ള മാലിപ്പുരയിൽ പിറവിയെടുത്തത് തലവടി ടൗൺ ബോട്ട് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള തലവടി ചുണ്ടനാണ്.

6000 ഓളം കുടുംബങ്ങൾ താമസിക്കുന്ന നാട്ടിൽ തലവടിക്കാർക്കായി സ്വന്തം ചുണ്ടൻ വേണമെന്ന അതിരുകളില്ലാത്ത ആഗ്രഹമാണ് നിർമാണത്തിലേക്ക് നാട്ടുകാരെ നയിച്ചത്. ചുണ്ടൻ വള്ളങ്ങളുടെ പെരുന്തച്ചനായ കോഴിമുക്ക് സാബു ആചാരിയുടെ മേൽനോട്ടത്തിൽ ഇരുപതോളം പണിക്കാർ അഹോരാത്രം പ്രയത്നിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. കുട്ടനാട്ടിലെ ആറാമത്തെ ചുണ്ടനാണിത്. 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ള ചുണ്ടനിൽ 83 തുഴച്ചിൽക്കാരും 5 പങ്കായകാരും 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കും. നീരണിയലിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സമിതി പ്രസിഡന്റ് കെ ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.