23 January 2026, Friday

Related news

November 3, 2025
October 3, 2025
October 2, 2025
September 16, 2025
August 21, 2025
July 31, 2025
July 20, 2025
July 20, 2025
July 19, 2025
July 4, 2025

രക്ഷാപ്രവര്‍ത്തനത്തിന്റെ 2019 മുതലുള്ള തുക വേണം; ആവശ്യപ്പെട്ടത് 132.62 കോടി

കണക്കുപറഞ്ഞ് കേന്ദ്ര സര്‍ക്കാരിന്റെ കത്ത് 
Janayugom Webdesk
തിരുവനന്തപുരം
December 13, 2024 10:54 pm

പ്രളയവും ഉരുള്‍പൊട്ടലും അടക്കമുള്ള ദുരന്തകാലത്ത് കേരളത്തിന് നല്‍കിയ സേവനത്തിന്റെ കണക്കുകള്‍ നിരത്തി കേന്ദ്ര സര്‍ക്കാര്‍. 2019 ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ ദുരന്തബാധിതരെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച വകയില്‍ സംസ്ഥാനം 132 കോടി 62 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നാണ് ആവശ്യം. 

കേന്ദ്രത്തില്‍ നിന്ന് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കാനുള്ള തീരുമാനമെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. എസ്ഡിആര്‍എഫില്‍ സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുള്ള തുകയില്‍ നിന്നാണ് ഇത് നല്‍കുക. 2019 ഒക്ടോബര്‍ 22 മുതല്‍ 2024 ജൂലൈ 31 വരെയുള്ള കാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതില്‍ ചെലവായ ഇനത്തിലാണ് പണം ആവശ്യപ്പെട്ടത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി എയര്‍ മാര്‍ഷല്‍ വിക്രം ഗൗര്‍ ആണ് അന്നത്തെ ചീഫ് സെക്രട്ടറിക്ക് ഡോ. വി വേണുവിനെ അഭിസംബോധന ചെയ്തുകൊണ്ട് കത്തയച്ചത്. ഒക്ടോബര്‍ 22ന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. 

2019 ലെ പ്രളയത്തിലും വയനാട് ഉരുള്‍ പൊട്ടലിലും വ്യോമസേന എയര്‍ലിഫ്റ്റിങ് സേവനം നല്‍കിയിരുന്നു. വയനാട് ദുരന്തത്തിലെ ആദ്യ ദിനത്തില്‍ മാത്രം 8,91,23,500 രൂപ ചെലവായെന്നാണ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലായി വയനാട്ടില്‍ സേവനത്തിന് 69,65,46,417 രൂപയാണെന്നും അറിയിച്ചിട്ടുണ്ട്. 2019ലെ 1.20 കോടി, 2021ലെ 2.90 കോടി എന്നിങ്ങനെയും ആവശ്യപ്പെട്ടു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സഹായം നല്‍കുന്നതിനെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ഭീമമായ തുക ആവശ്യപ്പെട്ടിരിക്കുന്നത്. പുനരധിവാസത്തിന് കാര്യമായ സഹായം കിട്ടിയില്ലെന്ന കേരളം പരാതി ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് എസ്ഡിആര്‍എഫിലെ നീക്കിയിരിപ്പില്‍ നിന്ന് വലിയ തുക കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. 2018 ലെ പ്രളയത്തിലും സമാനമായ രീതിയിൽ എയര്‍ലിഫ്റ്റ് സേവനത്തിന് കേന്ദ്രം പണം ആവശ്യപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.