
കാഴ്ചയില്ലാത്തവരുടെ ലോകം എങ്ങനെ ആയിരിക്കും? നിറങ്ങളുടെ ഭംഗി, അക്ഷരങ്ങള്‍ എന്നിവയൊക്കെ അവരുടെ മനസില്‍ എങ്ങനെ ആയിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാഴ്ചാ പരിമിതി ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ച ഒട്ടനവധി വിജയ കഥകള്‍ ചരിത്രമായി നമുക്ക് മുന്നിലുണ്ട്. ഈ വിജയകഥകള്‍ക്കൊപ്പം ചേര്‍ത്തു വയ്ക്കാവുന്ന പുത്തന്‍ കാഴ്ചകള്‍ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിലുമുണ്ട്. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ സ്റ്റാളാണ് അത്ഭുതങ്ങളുടെ ലോകം നിറച്ചിരിക്കുന്നത്. മറ്റ് സ്റ്റാളുകളില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയുമെങ്കിലും ഇവിടെ കാഴ്ചയുടെ വസന്തമാണ് ഏറെയുള്ളത്.
കാഴ്ച ഇല്ലാത്തവര്‍ക്ക് സഹായകരമാകുന്നവിധം പ്രത്യേകമായി നിര്‍മ്മിച്ചിട്ടുള്ള ചെസ്, ലുഡോ, പാമ്പും ഏണിയും തുടങ്ങിയ കളി ഉപകരണങ്ങള്‍, ബ്രെയ്‌ലി ലിപി എങ്ങനെയാണെന്ന് അറിയാനുള്ള ബോധവല്‍ക്കരണം എന്നിവയാണ് ഈ സ്റ്റാളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബ്രെയ്‌ലി ലിപിയില്‍ അച്ചടിച്ച കെ ആര്‍ മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവല്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും സ്റ്റാളിലെ മറ്റൊരു ആകര്‍ഷണമാണ്. ചെസും ലുഡോയും പാമ്പും ഏണിയും ഏറ്റവും എളുപ്പത്തില്‍ കളിക്കാവുന്ന തരത്തിലാണ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാമ്പും ഏണിയിലും നമ്പരുള്‍പ്പെടെ എല്ലാം പ്രോജക്ട് ചെയ്തു വച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത. ചെസിലാകട്ടെ കറുപ്പും വെളുപ്പും തിരിച്ചറിയാന്‍ ചെസ് ബോര്‍ഡ് പ്രത്യേകം മാര്‍ക്കും രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റാളിലെത്തുന്നവര്‍ക്ക് ഇതെല്ലാം പരീക്ഷിച്ചും നോക്കാം. കാഴ്ചയുള്ളവരെപ്പോലെ തങ്ങള്‍ക്കും എല്ലാം സാധ്യമാണെന്ന് തെളിയിക്കുകയാണ് ഈ ഉപകരണങ്ങളെന്ന് വിദ്യാര്‍ത്ഥിനി ഹിബ ഫാത്തിമ പറഞ്ഞു.
കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന കാഴ്ച വൈകല്യമുള്ളവർക്ക് വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കാൻ സ്വയംസഹായം, നിയമസഹായം, ഭവന പിന്തുണ, മെഡിക്കൽ സഹായം എന്നിവയും നൽകുന്നുണ്ട്. ഇതാദ്യമായാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്. പുസ്തകങ്ങള്‍ അന്വേഷിച്ച് പുസ്തകോത്സവത്തില്‍ എത്തുന്നവര്‍ക്ക് ഈ കാഴ്ച പുതുപാഠമാകുമെന്നത് തീര്‍ച്ച.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.