
നേപ്പാളിൽ ഇരുമതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായി. നേപ്പാളിലെ പർസ, ധനുഷ ജില്ലകളിലാണ് വർഗീയസംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ബിഹാർ അതിർത്തിയോട് ചേർന്ന മേഖലയാണിത്. നേപ്പാളിൽ സംഘർഷം രൂക്ഷമായതോടെ ഇന്ത്യ അതിർത്തികൾ അടച്ചു. നേപ്പാൾ അതിർത്തിവഴിയുള്ള യാത്രകളും നിരോധിച്ചു.ഇതരമതത്തെ അപമാനിക്കുന്നരീതിയിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നേപ്പാളിൽ സംഘർഷം ആരംഭിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ധനുഷ ജില്ലയിലെ ഹൈദർ അൻസാരി, അമാനത്ത് അൻസാരി എന്നിവരാണ് പ്രസ്തുത വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ്‌ചെയ്തതെന്നാണ് റിപ്പോർട്ട്. വീഡിയോ പ്രചരിച്ചതോടെ മേഖലയിൽ സംഘർഷം ഉടലെടുത്തു. ജനക്കൂട്ടം ഇരുവരെയും പിടികൂടി പോലീസിന് കൈമാറി. സംഘർഷം തുടരുന്ന സാഹചര്യത്തിൽ നേപ്പാളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരായ നിരവധി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയാണ്. അതിർത്തിയിൽ ഇന്ത്യയുടെ കർശന പരിശോധനയുണ്ട്.
ഇതിനുപിന്നാലെ കമല മുനിസിപ്പാലിറ്റിയിലെ ഒരു മുസ്ലീം പള്ളി തകർത്തു. ഇതോടെ സംഘർഷം രൂക്ഷമായി. നൂറുക്കണക്കിന് പേർ തെരുവിലിറങ്ങി. ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസിന് നേരേ കല്ലേറുണ്ടായി. പ്രതിഷേധക്കാർ ഒരു പോലീസ് സ്‌റ്റേഷനും അടിച്ചുതകർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി പോലീസ് കണ്ണീർവാതകം ഉൾപ്പെടെ പ്രയോഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.