
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ അഞ്ചാംഘട്ടം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായ ഇന്ന് വൈകിട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാവും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ഡോ. ആർ ബിന്ദു, വീണാ ജോർജ്, മേയർ ആര്യാ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹിബ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാൽ, അഡീഷണൽ എക്സൈസ് കമ്മിഷണർ കെ എസ് ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും.
സമ്പൂർണ മയക്കുമരുന്ന് വിമുക്ത കുടുംബം, മൂന്ന് മാസത്തിനുള്ളിൽ മികച്ച മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും പരമാവധി കുടുംബങ്ങളെ മയക്കുമരുന്നു മുക്തമാക്കുകയും ചെയ്യുന്ന റസിഡന്റ്സ് അസോസിയേഷനുകളെ താലൂക്ക് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന പദ്ധതി, കോളജ് തലത്തിൽ സംഘടിപ്പിക്കുന്ന വിവിധ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ആരംഭം, ഓരോ ജില്ലയിലും മയക്കുമരുന്നിന് അടിമപ്പെട്ട 50 പേരെ പുനരധിവസിപ്പിക്കുന്നതിനുള്ള നേർവഴി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, മയക്കുമരുന്നിനെതിരെ കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 10 പുസ്തകങ്ങളുടെ ഔദ്യോഗിക പ്രകാശനം എന്നിവയും ചടങ്ങിൽ നടക്കും. 2026 ജനുവരി 30 വരെയാണ് നോ ടു ഡ്രഗ്സ് കാമ്പയിന്റെ അഞ്ചാംഘട്ടം. മയക്കുമരുന്നിനെതിരെയുള്ള സർക്കാരിന്റെ ഈ പോരാട്ടത്തിൽ കേരളമാകെ ഒപ്പമുണ്ടാവണമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് അഭ്യർത്ഥിച്ചു. മയക്കുമരുന്ന് വിരുദ്ധ കാമ്പയിന്റെ സ്കൂൾതല കർമ്മപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് കോട്ടണ്‍ഹിൽ സ്കൂളിൽ മുഖ്യമന്ത്രി നിർവഹിക്കും. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സർക്കാർ ഓഫിസുകളിലും ജീവനക്കാര്‍ പ്രതിജ്ഞയെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.