
തലസ്ഥാനത്തെ സിനിമാ ആവേശത്തിന് മൂന്ന് പതിറ്റാണ്ട്. ഐഎഫ്എഫ‌്കെയുടെ കണ്ണുകളിൽ 30 വിളക്കുകൾ തെളിച്ചുകൊണ്ട് 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധിയില്‍ തിരിതെളിഞ്ഞു. നിശാഗന്ധിയില്‍ നിറഞ്ഞ സിനിമാപ്രേമികളെ സാക്ഷിയാക്കി മന്ത്രി സജി ചെറിയാനും വിശിഷ്ട അതിഥികളും ചേർന്നാണ് മേളയ്ക്ക് തിരശീല ഉയര്‍ത്തിയത്. ഇനിയുള്ള ഏഴ് ദിനരാത്രങ്ങള്‍ നഗരത്തിന് സിനിമാ വെെബ് സമ്മാനിക്കും. സിനിമയും സൗഹൃദവും പങ്കുവയ്ക്കാനായി ആയിരക്കണക്കിന് സിനിമാപ്രേമികളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ 30 എഡിഷനുകള്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ഏകചലച്ചിത്രമേളയാണ് ഐഎഫ്എഫ‌്കെയെന്ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഐഎഫ്എഫ‌്കെ സര്‍ഗാത്മകമായ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും ഉയര്‍ന്ന കലാബോധവും ഉന്നതമായ ആസ്വാദനശേഷിയുമുള്ളവരുടെ കൂട്ടായ്മയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകാധിപത്യ, വര്‍ഗീയ ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാനും അതുവഴി വിശാല മാനവികതയുടെ സന്ദേശം പരത്താനും ഉതകുന്ന ഒരു സാംസ്‌കാരിക പ്രതിരോധ പരിപാടി കൂടിയാണ് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെന്നും മന്ത്രി പറഞ്ഞു.
ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷയായ ചടങ്ങില്‍ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയായി. പലസ്‌തീൻ അംബാസഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളായി. കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫിഫി മാർഷലിന് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മന്ത്രി സമ്മാനിച്ചു. അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംവിധായകൻ ഷാജി എൻ കരുണിനെക്കുറിച്ചുള്ള പുസ്തകം ‘കരുണയുടെ കാമറ’ അനസൂയ ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ രാജീവ് നാഥിനെ ചടങ്ങില്‍ ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.