30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 19, 2025
March 17, 2025
March 16, 2025
March 4, 2025
February 22, 2025
February 6, 2025
February 6, 2025
November 23, 2024
November 21, 2024

സർക്കാർ ഇടപെട്ടു,പ്രതിസന്ധി നീങ്ങി; നെല്ല് സംഭരണം പുനരാരംഭിക്കും

Janayugom Webdesk
കോട്ടയം
March 26, 2025 10:58 am

നെല്ലുസംഭരണം പുനരാരംഭിക്കാൻ ജില്ലാ കളക്ടർ ജോൺ വി സാമുവൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. മില്ലുടമകളുമായുളള തർക്കത്തെത്തുടർന്നു നെല്ലുസംഭരണം പ്രതിസന്ധിയിലായതിനെത്തുടർന്നാണ് സർക്കാർ കർഷകരുടെ വിഷയത്തിലിടപെട്ടു പരിഹാരമുണ്ടാക്കിയത്. തിരുവാർപ്പ് കൃഷിഭവൻ പരിധിയിലെ ചെങ്ങളം മാടേക്കാട് പാടശേഖരം, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട്ട് പാടശേഖരം എന്നിവിടങ്ങളിൽ അവശേഷിക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കും. നിലവിലെ കരാർ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും സംഭരണം. വലിയ വാഹനമെത്തുന്നിടത്ത് നെല്ല് എത്തിച്ചുനൽകണമെന്ന മില്ലുടമകളുടെ ആവശ്യം കർഷകർ അംഗീകരിച്ചു. കൊയ്ത്തു നടക്കാനുള്ള പാടശേഖരങ്ങളിലെ നെല്ലുസംഭരണം സുഗമവും വേഗത്തിലുമാക്കുന്നതിനായി കൊയ്ത്തു നടക്കുന്ന തിയതി പാടശേഖരസമിതി അറിയിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മില്ല് ഏതെന്ന് നിശ്ചയിച്ചുനൽകും. അടുത്ത ദിവസംതന്നെ പാടശേഖരസമിതി ഭാരവാഹികളും മില്ലുടമകളും തമ്മിൽ ഗുണനിലവാരം സംബന്ധിച്ച ധാരണയിലെത്തണം. അല്ലെങ്കിൽ പാടശേഖരസമിതിയുടേയും മില്ലുടമാപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ ഗുണനിലവാര പരിശോധന(ക്വാളിറ്റി ചെക്ക്) നടത്തി അതനുസരിച്ച് നെല്ലെടുപ്പിനു ധാരണയുണ്ടാക്കും. ഒരു പാടശേഖരത്തിലെ നെല്ലെടുപ്പിനു മില്ലിനെ നിയോഗിച്ചാൽ കാലതാമസം വരുത്താതെ തന്നെ നെല്ലെടുത്തു തുടങ്ങണമെന്നും മുഴുവൻ നെല്ലും തുടർച്ചയായി എടുക്കണമെന്നും മുടക്കം വരുത്തരുതെന്നും ജില്ലാ കളക്ടർ മില്ലുടമകൾക്കു നിർദേശം നൽകി. 

മഴയടക്കമുള്ള കാലാവസ്ഥപ്രശ്‌നങ്ങൾ മൂലം നെല്ല് കേടാകുന്ന സാഹചര്യമുണ്ടാകുന്നപക്ഷം ഇരുകൂട്ടരും തമ്മിൽ ചർച്ചചെയ്ത് രമ്യമായ പരിഹാരമുണ്ടാക്കണമെന്ന് കളക്ടർ നിർദേശിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസൻ, കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും പങ്കെടുത്തു. കേന്ദ്രസർക്കാർ തീരുമാനിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നെല്ലിന്റെ ഗുണനിലവാര പരിശോധന നടത്തുന്നതെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ വിശദികരിച്ചു. നെൽകർഷകർ നേരിടുന്ന പ്രതിസന്ധിയേക്കുറിച്ച് കർഷക സംഘടനാ പ്രതിനിധികൾ വിശദീകരിച്ചു. ഇടനിലക്കാരുടെ ചൂഷണം തടയാൻ നടപടിയുണ്ടാകണമെന്നും കർഷകർ ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സി ജോ ജോസ്, പാഡി മാനേജർ കെ അനിത, പാഡി ഓഫീസർ അനുജ ജോർജ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കിസാൻ സഭ നേതാക്കളായ ഇ എൻ ദാസപ്പൻ, കെ.കെ. ചന്ദ്രബാബു, സി വി ചെറിയാൻ, കെ എം.രാധാകൃഷ്ണൻ, ജി ഗോപകുമാർ, അഡ്വ. ജോസഫ് ഫിലിപ്പ്, തോമസുകുട്ടി മണക്കുന്നേൽ, റജീന അഷ്റഫ്, വി ജെ ലാലി, കെ ബിനിമോൻ, ജേക്കബ് കുരുവിള, പി ബി ലാലുമോൻ, എ ജി അജയകുമാർ, സുനിൽ പി ജോർജ്, പികെ സജീവ്, ടി എം രാജൻ, ചാക്കോ ജോസഫ്, എം ടി ജോസഫ്, കെ വി ഷാജി, ജിതിൻ ജെയിംസ്, മില്ലുടമാപ്രതിനിധികളായ കെ കെ കർണൻ, വർക്കി പീറ്റർ, എൻ പി ഷാജു, എ കെ ടോമി, ഇ ജി സുരേഷ്ബാബു, സജികുമാർ, കെ എം അബ്ദുൾ കാസി, ജോൺസൺ വർഗീസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.