
മഴയ്ക്ക് അല്പം ശമനം വന്നതോടെ കിഴക്കൻ വെള്ളത്തിൻ്റെ വരവ് കുറഞ്ഞെങ്കിലും അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർച്ചയിൽ. തലവടി, വീയപുരം, മുട്ടാർ, എടത്വാ, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പിന് കാര്യമായ മാറ്റം സംഭവിക്കാത്തത്. ഇന്ന് ഉച്ചവരെ ജലനിരപ്പ് കാര്യമായി ഉയർന്നില്ലെങ്കിലും വൈകിട്ടോടെ ജലനിരപ്പ് അല്പം ഉയർന്നിരുന്നു. ഇതോടെ ഒട്ടുമിക്ക വീടുകളിലും വെള്ളം കയറി തുടങ്ങി. തലവടി, വീയപുരം, മുട്ടാർ പ്രദേശങ്ങളിലെ വീടുകളാണ് അധികവും വെള്ളത്തിൽ മുങ്ങിയത്.
മഴയ്ക്ക് ശമനം വന്നാൽ നാളെ വൈകിട്ടോടെ വെള്ളം ഇറങ്ങി തുടങ്ങും. കിഴക്കൻ വെള്ളത്തിൻ്റെ ശക്തിയെ ആശ്രയിച്ചാണ് അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നത്. ഇന്ന് ഉച്ചയോടെ കിഴക്കൻ വെള്ളത്തിൻ്റെ വരവ് നിലച്ചു തുടങ്ങിയിരുന്നു. കലങ്ങി മറിഞ്ഞുള്ള പ്രധാന നദികൾ ഇന്ന് ഉച്ചമുതൽ തെളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. കിഴക്കൻ മേഖലയിൽ വെള്ളം കുറയുന്നതനുസരിച്ച് അപ്പർ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാറുണ്ട്. മഴ തുടർച്ചയായി ചെയ്യുന്നില്ലെങ്കിലും കാറ്റിനൊപ്പം ഒറ്റപ്പെട്ട ശക്തമായ മഴ ഇന്ന് വൈകിട്ടും പെയ്തു. വരും ദിവസങ്ങളിൽ മഴ മാറി നിന്നാൽ മാത്രമേ കുട്ടനാട്ടിൽ നിന്ന് ജലം ഒഴിഞ്ഞു പോകാൻ സാധ്യതയുള്ളൂ. ഒരാഴ്ചയായി പെയ്യുന്ന മഴയിൽ ജനജീവിതം കടുത്ത ദുരിതത്തിലാണ്. ഉൾപ്രദേശങ്ങളിലെ ഗതാഗതം പൂർണ്ണമായി നിലച്ച മട്ടിലാണ്. യാത്രാ സൗകര്യം കുറഞ്ഞതോടെ വീടുകളിൽ ഒതുങ്ങി കൂടുകയാണ് കുട്ടനാട്ടുകാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.