
വിവാദമായ ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ തീയേറ്ററിലേക്ക്. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പിവി ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമ്മാതാക്കൾ അടിയന്തരമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
ചിത്രം കേരളത്തെ അപമാനിക്കുന്നില്ലെന്നും ചില സാമൂഹിക വിപത്തുകളെ കുറിച്ചാണ് സംസാരിക്കുന്നതെന്നുമാണ് നിർമ്മാതാക്കൾ കോടതിയിൽ വാദിച്ചത്. സിനിമയുടെ ഒന്നാം ഭാഗം ദേശീയ പുരസ്കാരം നേടിയതാണെന്നും സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രമാണിതെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു മതത്തെയല്ല, മറിച്ച് സാമൂഹിക വിപത്തുകൾക്ക് പിന്നിലുള്ള ഒരു വിഭാഗം ആളുകളെയാണ് സിനിമയിൽ പരാമർശിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും ചിത്രം റിലീസ് ചെയ്തില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും നിർമ്മാതാക്കൾ വാദിച്ചു.
നേരത്തെ, സിനിമ പ്രഥമദൃഷ്ട്യാ മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് റിലീസ് തടഞ്ഞിരുന്നത്. കേരളത്തെ വർഗീയതയുടെ നാടായി ചിത്രീകരിക്കാൻ സിനിമ കാരണമാകുമെന്നും സെൻസർ ബോർഡ് ഇത്തരം കാര്യങ്ങൾ പരിഗണിച്ചില്ലെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവോടെ ചിത്രത്തിന്റെ പ്രദർശനത്തിനുള്ള തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.