
മാസങ്ങൾ നീണ്ട ഒരുക്കങ്ങൾക്കൊടുവിൽ ചണ്ഡീഗഢ് ആ ചരിത്ര മുഹൂർത്തത്തിലേക്ക് നിമിഷങ്ങളെണ്ണെന്നു. നിറയെ ചുവപ്പിൽ പകർന്നാടിയ നഗരം ഇനി നാല് നാൾ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം. സിപിഐ 25-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി പ്രതിനിധികൾ ഏറെയും എത്തിക്കഴിഞ്ഞു. നാടൊന്നാകെ ഒരേ മനസോടെ ഒന്നിച്ച പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നതെന്ന്
സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അമർജിത്ത് കൗറും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ബന്ത് സിങ് ബ്രാറും ജനയുഗം ഓൺലൈനിനോട് പറഞ്ഞു.
നാട്ടു കവലകൾ തോറും കൊട്ടിയുയർത്തിയ കലാ നിർമ്മിതികൾ പ്രചാരണത്തിന്റെ പ്രധാന സവിശേഷതയാണ്. മൺമറഞ്ഞ നേതാക്കളെ അനുസ്മരിച്ച് സ്ഥാപിച്ച സ്‌തൂപങ്ങളിൽ ഇരമ്പിയത് ഇന്നലെകളുടെ വീരസ്മരണകൾ. എ ബി ബർദൻ, സുധാകർ റെഡ്ഢി, ഗുരുദാസ് ഗുപ്ത, അതുൽകുമാർ അഞ്ജാൻ, കാനം രാജേന്ദ്രൻ തുടങ്ങിയ നിരവധി നേതാക്കളുടെ സ്‌മരണകൾ നാടിനെ സമ്പന്നമാക്കുന്നു. ചരിത്ര സ്‌മാരകങ്ങൾക്ക് പുറമെ ജനകീയ പോരാട്ടങ്ങളുടെ ചരിത്രം പുനഃരാവിഷ്കരിക്കുന്ന നിശ്ചല ദൃശ്യങ്ങളുമുണ്ട്. നാളെ വന്‍ റാലിയോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമാകുക. 22ന് രാവിലെയാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുന്നത്.
ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.