
“മനുഷ്യന്റെ തളർച്ച അവന്റെ പരാജയം കൊണ്ടല്ല, മറിച്ച് അവനുണ്ടാക്കിയ നേട്ടങ്ങൾ കൊണ്ടായിരിക്കും സംഭവിക്കുകയെന്ന്” ഫ്രഞ്ച് തത്വചിന്തകനായ ഹെന്‍റി ബെർഗ്സൺ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുന്നതാണ് ലോകത്തുണ്ടാകുന്ന പല സംഭവങ്ങളും. ലോകത്തെ ഏറ്റവും സുരക്ഷിതരെന്ന് അഭിമാനിക്കുന്നവരാണ് അമേരിക്കൻ ജനത. കഴിഞ്ഞ ജനുവരി ഏഴിന് കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിൽ പടര്‍ന്ന കാട്ടുതീ അമേരിക്കയെ മാത്രമല്ല ലോകത്തെയാകെ നടുക്കിയ സംഭവമാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയതെന്ന് കരുതുന്ന വീടുകളും സൗധങ്ങളും ഹോളിവുഡ് സിനിമാ ലോകത്തിന്റെ ആസ്ഥാനവും ശതകോടീശ്വരന്മാരായ ചലച്ചിത്ര താരങ്ങളുടെ ആഡംബര വസതികളുമടക്കം കത്തിനശിച്ചു. രണ്ടാഴ്ചയിലേറെയായിട്ടും കെടുത്തുവാൻ കഴിയാതിരുന്ന തീയിൽ 28 ആളുകളാണ് മരിച്ചത്. 23,448 ഏക്കറോളം പ്രദേശം കത്തിച്ചാമ്പലായി. 17,000ത്തോളം കെട്ടിടങ്ങൾ നശിച്ചു. 84 വിമാനങ്ങൾ, 1,400 ഫയർ എന്‍ജിനുകൾ എന്നിവയുമായി 14,000 ആളുകൾ ഊണും, ഉറക്കവുമില്ലാതെ പണിയെടുത്താണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
ശാസ്ത്രസാങ്കേതിക വളർച്ചയിലും നിർമ്മിത ബുദ്ധിയിലും അഹങ്കരിക്കുമ്പോൾ, ആദിമ മനുഷ്യനെ ഭയപ്പെടുത്തിയിരുന്ന കാട്ടുതീയിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നുപോലും അതിജീവനമുണ്ടായിട്ടില്ലെന്നുള്ളത്, പ്രപഞ്ച പ്രതിഭാസങ്ങൾക്കു മുമ്പിൽ നമ്മുടെ നിസഹായത വ്യക്തമാക്കുന്നതാണ്. നമ്മൾ കീഴ്പ്പെടുത്തിയെന്ന് കണക്കുകൂട്ടിയിരുന്ന പല പകർച്ചവ്യാധികളും മടങ്ങിയെത്തി. കോവിഡുകാലത്ത് മനുഷ്യരാശി നേരിട്ട ദുരന്തങ്ങൾ നേരിൽ കണ്ടതാണ്. വെറുമൊരു സൂക്ഷ്മ ജീവിയുടെ വ്യാപനത്തിനുമുമ്പിൽ നമ്മൾ നിസഹായരായി. ഇത്തമൊരു സാഹചര്യത്തിലാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ ലോകത്തിനുനൽകിയ മുന്നറിയിപ്പുകളുടെ ഗൗരവം ബോധ്യപ്പെടുന്നത്. ഭൂമിയിൽ മനുഷ്യജീവൻ അപകടത്തിലെന്ന് അവർ പലവട്ടം ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോളതാപനം, കാട്ടുതീ, പ്രളയം, പകർച്ചവ്യാധികൾ, അന്തരീക്ഷ മലിനീകരണം ഇവയൊക്കെ അതിന്റെ സൂചനകളായി എടുത്തു പറഞ്ഞിരുന്നു.
2018 നവംബറിൽ ദക്ഷിണ കൊറിയയിൽ നടന്ന ഇന്റർനാഷണൽ പാനൽ ഓൺ ക്ലെെമറ്റ് ചേഞ്ച് (ഐപിസിസി) യോഗത്തിൽ ഭൂമിയെ രക്ഷിക്കുവാൻ അഭ്യർത്ഥിച്ചുള്ള 33 പേജ് വരുന്ന മുന്നറിയിപ്പുകളുടെ റിപ്പോർട്ട് കാലാവസ്ഥാ ശാസ്ത്രജ്ഞർ ലോകത്തിന് സമർപ്പിച്ചതാണ്. 10 വർഷങ്ങൾക്കുള്ളിൽ കാർബൺ പുറന്തള്ളൽ വെട്ടിക്കുറച്ചില്ലെങ്കിൽ നിലവിലെ അന്തരീക്ഷ താപനില 1.5 സെൽഷ്യസിൽ കൂടുമെന്നും വൻ ദുരന്തങ്ങൾക്കിടയാക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുനൽകുന്നു. ഹരിതഗൃഹവാതകങ്ങളാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിച്ചിരുന്നത്. കാർബൺ ബഹിർഗമനത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നതിലൂടെ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഭൂമിയിലെ ചൂട് അഞ്ച് ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ ഏതാനും വർഷം മുമ്പ് നടന്ന യോഗത്തിൽ ലോകനേതാക്കളുടെ നേരെ വിരൽചൂണ്ടി, സ്വീഡീഷ് പെൺകുട്ടി ഗ്രേറ്റ തുന്‍ബെർഗ് നടത്തിയ പ്രഖ്യാപനം ഭൂമിയുടെ നിലനില്പിനെ ബാധിക്കുന്ന പ്രതിഭാസങ്ങളെ പ്രതിരോധിക്കുവാൻ തയ്യാറാകാത്തവരോടുള്ള വെല്ലുവിളിയായിരുന്നു. ആ പെൺകുട്ടി പറഞ്ഞതിങ്ങനെയാണ്: “നിങ്ങൾ ഞങ്ങളുടെ ഭാവിയെയാണ് കവർന്നെടുക്കുന്നത്. ഞങ്ങളുടെ നാളെകളെയാണ് ഇല്ലാതാക്കുന്നത്.” ലോകത്തിന്റെ വിഭവസമ്പത്ത് ഭാവിതലമുറയ്ക്ക് കരുതിവയ്ക്കാതെ അതിസമ്പന്ന കോർപറേറ്ററുകൾക്ക് കൊള്ളയടിക്കുവാൻ അടിയറവയ്ക്കുന്ന ഭരണാധികാരികളുടെ നേരെയാണ് അവൾ വിരൽ ചൂണ്ടിയത്.
പ്രകാശത്തെക്കാൾ വേഗത്തിലാണ് ലോകത്തെ ശതകോടീശ്വരന്മാരുടെ വളർച്ച. ട്രംപ് മുതൽ മോഡി വരെ ഭരണകർത്താക്കൾ ശതകോടീശ്വരന്മാരുടെ (ഇലോൺ മസ്ക് മുതൽ അഡാനി വരെയുള്ളവരുടെ) അജണ്ടകളുമായിട്ടാണ് നടക്കുന്നത്. ഭൂരിഭാഗം ജനങ്ങൾക്കും ജീവിതം വഴിമുട്ടി നിന്ന കോവിഡ് കാലത്തുപോലും ശതകോടീശ്വരന്മാർ കൊഴുത്തു തടിക്കുകയായിരുന്നു. “പ്രകൃതി മനുഷ്യനുമാത്രമല്ലെന്നും അത് മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും അത് കൂടുതൽ മെച്ചപ്പെട്ട നിലയിൽ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതാണെന്നും” മനുഷ്യ സമൂഹത്തോട് വിളിച്ചുപറഞ്ഞത് കാറൽ മാർക്സും എംഗൽസുമാണ്. അതാണ് സ്വീഡിഷ്‌കാരിയായ കൊച്ചുപെൺകുട്ടി ഗ്രേറ്റ തുന്‍ബർഗ് ലോകത്തോട് പറഞ്ഞത്.
ഭൂമിയുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്നതാണ് ബ്രസീലിലെ ആമസോൺ കാടുകൾ. 2019 നുശേഷം അനവധി തവണയാണ് അവിടെ കാട്ടുതീ പടർന്നത്. 2024ൽ മാത്രം മഴക്കാടുകളുടെ 44.2 ദശലക്ഷം ഏക്കർ കത്തിനശിച്ചു. 2023നെ അപേക്ഷിച്ച് 66 ശതമനം വർധനയാണിതെന്ന് മാപ്പ്ബയോമസ് ഓർഗനൈസേഷന്റെ ഫയർ മോണിറ്റർ പറയുന്നു. 2019ൽ കാലിഫോർണിയ, വാഷിങ്ടൺ ഒറേഗോൺ സംസ്ഥാനങ്ങളിലെ 50 ലക്ഷം ഏക്കർ ഭൂമിയില്‍ കാട്ടുതീ പടർന്നു. 36 ആളുകൾ മരിക്കുകയും ചെയ്തു.
മനുഷ്യരുടെ വിവിധ പ്രവൃത്തികൾ മൂലമുള്ള ആഗോള താപനമാണ് തുടരെയുണ്ടാകുന്ന കാട്ടുതീക്ക് കാരണമെന്നാണ് അതേക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാൽ അത് ഉൾക്കൊള്ളുവാനുള്ള വിവേകം പല രാഷ്ട്രത്തലവന്മാർക്കും ഇല്ലാത്തത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. യുഎസ് പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് അത്തരത്തിൽപ്പെടുന്ന ആളാണ്. വനപരിപാലനം വേണ്ട രീതിയിൽ നടക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കരിയിലകൾ നീക്കി വനം വൃത്തിയാക്കിയാൽ തീപിടിത്തമുണ്ടാവില്ല എന്നാണ് ട്രംപിന്റെ വാദം. കാലാവസ്ഥാ വ്യതിയാനമെന്നൊന്നില്ലെന്നും അത് ഒരു ഐതിഹ്യമാണെന്നും അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്.
പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന തരത്തിൽ അന്തരീക്ഷത്തിലേക്ക് വമിക്കുന്ന വാതകങ്ങളെക്കുറിച്ച് മുന്നറിയിപ്പുനൽകിയ കാലാവസ്ഥാ ഉച്ചകോടികൾ ഊർജ സംരക്ഷണത്തിനും പുനരുപയോഗ ഊർജത്തിനും പ്രാധാന്യം നൽകണമെന്ന് തീരുമാനമെടുത്തിരുന്നുവെങ്കിലും നടപ്പാക്കുവാൻ കഴിഞ്ഞിട്ടില്ല. 187 രാജ്യങ്ങൾ കാലാവസ്ഥാ ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുണ്ട്. 100 രാജ്യങ്ങൾ കാർബൺ ബഹിർഗമനം 2030നകം 30 ശതമാനം കുറയ്ക്കുമെന്നും തീരുമാനിച്ചു. എന്നാൽ പ്രധാന ഫോസിൽ ഇന്ധനമായ കല്‍ക്കരിയുടെ ഉപയോഗം 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് നിൽക്കുന്നത്.
ലോകത്തുണ്ടാകുന്ന കാർബൺ ബഹിർഗമനത്തിന്റെ 60 ശതമാനത്തിന്റെയും കാരണക്കാർ അമേരിക്കയടക്കമുള്ള വികസിത രാഷ്ട്രങ്ങളാണ്. അതിന്റെ ദുരന്തം അനുഭവിക്കുന്നത് ലോകമാകെയും വരുംതലമുറകളുമാണ്. ആഗോള താപനം തടയുന്നതിനുള്ള 2015ലെ പാരിസ് കരാറിൽ നിന്നും ട്രംപ് വീണ്ടും പിൻമാറിയിരിക്കുകയാണ്. ജോ ബൈഡൻ പ്രസിഡന്റായിരിക്കെ കാർബൺ വാതകങ്ങൾ കുറയ്ക്കുവാൻ ദരിദ്രരാഷ്ട്രങ്ങൾക്ക് 2025ഓടെ 1,140 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ട്രംപ് അത് റദ്ദാക്കി. ദേശീയ താല്പര്യങ്ങള്‍ക്ക് പ്രാധാന്യം നൽകാനെന്ന് പറഞ്ഞ് പരമ്പരാഗത ഊർജ സ്രോതസുകളുടെ ഖനനവും, ഉപയോഗവും വിപുലപ്പെടുത്തിയ ട്രംപ്, കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് ഉപയോഗത്തിന്റെ നിയന്ത്രണവും റദ്ദാക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുവാൻ തീവ്രശ്രമം നടത്തുമ്പോഴാണ് അമേരിക്ക പ്ലാസ്റ്റിക് വിപത്തിന് പ്രോത്സാഹനം നൽകുന്ന തീരുമാനമെടുത്തത്.
ഗ്രേറ്റ തുന്‍ബർഗ് യുഎൻ പൊതുസഭയിൽ ലോകനേതാക്കള്‍ക്കുനേരെ വിൽചൂണ്ടി പറഞ്ഞ വാക്കുകൾ ആവർത്തിക്കപ്പെടുകയാണ്. “നിങ്ങൾ ഞങ്ങളുടെ ഭാവിയെ കവർന്നെടുക്കുകയാണ്. ഞങ്ങളുടെ നാളെകളെ ഇല്ലാതാക്കുകയാണ്.” ലോസ് ആഞ്ചൽസിലെ കാട്ടുതീ ലോകത്തോട് പറയുന്നത് അതുതന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.