
എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കുന്നത് മാനേജ്മെന്റാണ്. എയ്ഡഡ് സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചില മാനേജ്മെന്റുകൾ ഉയർത്തുന്ന പ്രതിഷേധങ്ങളും സമരങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെെന്നും ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നുതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു
കേരളത്തിലെ എല്ലാ എയിഡഡ് സ്കൂൾ മാനേജ്മെന്റുകളും 1958‑ലെ കേരള വിദ്യാഭ്യാസ ആക്ടും (KER Act, 1958) 1959‑ലെ കേരള വിദ്യാഭ്യാസ ചട്ടങ്ങളും (KER, 1959) അനുസരിച്ച് പ്രവർത്തിക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. ഈ നിയമവ്യവസ്ഥയെ മറികടക്കാൻ ആർക്കും സാധ്യമല്ല. സർക്കാരിന്റെ എല്ലാ നടപടികളും ഈ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമുള്ളതാണ്.എയിഡഡ് സ്കൂളുകളിൽ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്. സർക്കാർ ആ നിയമനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്.
അതിനാൽ, നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടത് മാനേജ്മെന്റുകൾ തന്നെയാണ്. സർക്കാരിന്റെ മേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല.ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2021‑ൽ ഹൈക്കോടതിയിൽ ഒരു കേസ് നിലവിൽ വന്നിരുന്നു. അന്നുമുതൽ 2025 വരെ ഈ വിഷയത്തിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നതിൽ മാനേജ്മെന്റുകൾ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം. നാലുവർഷത്തോളം ഒരു നടപടിയും സ്വീകരിക്കാതെ, ഇപ്പോൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകളെ മറച്ചുവെക്കാനാണ്കോടതി വിധികളെയും സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഈ വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപ്പോവില്ല.
അവസരം കിട്ടുമ്പോഴൊക്കെ എല്‍ഡിഎഫ് സർക്കാരിനെതിരെ സ്ഥാനത്തും അസ്ഥാനത്തും പ്രതിഷേധിക്കുന്നവർ തന്നെയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പിന്നിലും എന്ന് സർക്കാർ തിരിച്ചറിയുന്നുണ്ട്.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.അതോടൊപ്പം സ്വകാര്യ മാനേജ്മെന്റുകളുടെ നിയമപരമായ അവകാശങ്ങളെയും സർക്കാർ മാനിക്കുന്നു. എന്നാൽ, നിയമം ലംഘിക്കാനുള്ള ഒരു നീക്കത്തെയും അംഗീകരിക്കാൻ കഴിയില്ല.വെല്ലുവിളികളുടെയും സമരങ്ങളുടെയും പാതയല്ല നമുക്ക് വേണ്ടത്. ചർച്ചകളിലൂടെ കൂട്ടായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ജനാധിപത്യപരമായ രീതി. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. അനാവശ്യ സമരങ്ങളിൽ നിന്ന് പിന്മാറി ചർച്ചയുടെ വഴിയിലേക്ക് വരണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നുവെന്നും ശിവൻകുട്ടി വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.