
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ സമാധാനമായി പ്രതിഷേധം നടത്തിയ അങ്കണവാടി ജീവനക്കാരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതിനെ ഇടത് പാര്‍ട്ടികള്‍ ശക്തമായി അപലപിച്ചു. സമരക്കാരുമായി ചര്‍ച്ച നടത്തേണ്ട സര്‍ക്കാര്‍ അവരെ അടിച്ചമര്‍ത്തുകയാണെന്ന് ഇന്നലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ദീർഘകാലമായി ആവശ്യപ്പെടുന്ന ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാലാണ് അങ്കണവാടി ജീവനക്കാര്‍ സമരത്തിലേക്ക് കടന്നത്. ഇവര്‍ കഴിഞ്ഞ ദിവസം രാവിലെ മുതൽ ധർണ ചൗക്കിൽ 30 മണിക്കൂർ സമാധാനപരമായ ധർണ നടത്തിവരികയായിരുന്നു. ഇന്നലെ പുലർച്ചെ, തൊഴിലാളികൾ ഉറങ്ങിക്കിടന്നപ്പോൾ പൊലീസ് അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്ത്രീ തൊഴിലാളികളോട് പുരുഷ പൊലീസ് ഉദ്യോഗസ്ഥർ മനുഷ്യത്വരഹിതമായി പെരുമാറിയെന്നും കമ്പ് കൊണ്ട് തള്ളി, കയറുകൊണ്ട് കൈ കെട്ടി, മുഖം തുണികൊണ്ട് മൂടി, ബലമായി വാനുകളിലേക്ക് തള്ളി ഇടതു നേതാക്കൾ വിവരിച്ചു. കസ്റ്റഡിയിലെടുത്തവരുടെ ബാഗുകളോ മൊബൈൽ ഫോണുകളോ എടുക്കാൻ അനുവദിച്ചില്ല. സംസ്ഥാന നേതാക്കളായ ബി. ബേബി റാണി, കെ. സുബ്ബറാവു അമ്മ എന്നിവരുൾപ്പെടെ ഏകദേശം 1,000 അംഗൻവാടി ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.
അറസ്റ്റ് ചെയ്തവരെ പൽനാട്, ഏലൂരു ജില്ലകളിലെ വിദൂര സ്ഥലങ്ങളിലേക്ക്, ഏകദേശം 100 കിലോമീറ്റർ അകലെ കൊണ്ടുപോയി എന്ന് പ്രസ്താവനയില്‍ പറയുന്നു. രാവിലെ അഞ്ചിനും പത്തിനും ഇടയില്‍ കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ പ്രാഥമിക കൃത്യങ്ങൾ നിറവേറ്റാൻ അനുവദിച്ചില്ല, ഇവരെ പൊലീസ് വാഹനങ്ങളിൽ തടഞ്ഞുവയ്ക്കകയായിരുന്നു. പൊലീസ് നടപടി ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും വിശേഷിപ്പിച്ചു. മുൻ സർക്കാരിന്റെ കാലത്ത് സമാനമായ പ്രതിഷേധം നടത്തിയിരുന്നു. അന്ന് അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി കരാറുണ്ടാക്കിയിരുന്നെന്ന് ഇടതു നേതാക്കൾ ഓർമ്മിപ്പിച്ചു.
പ്രതിപക്ഷത്തായിരുന്നപ്പോൾ തെലുങ്കുദേശം പാർട്ടി അംഗൻവാടി പ്രസ്ഥാനത്തിന് പിന്തുണ നൽകുകയും വേതന വര്‍ധനവ് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നതായും അവർ ചൂണ്ടിക്കാട്ടി. അധികാരത്തിലെത്തിയ ശേഷം എൻ ചന്ദ്രബാബു നായിഡു സർക്കാർ ആ ഉറപ്പുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പകരം അടിച്ചമർത്തൽ നടപടികളിലേക്ക് നീങ്ങിയെന്നും കുറ്റപ്പെടുത്തി.
അങ്കണവാടി യൂണിയൻ നേതാക്കളുമായി വേതന വര്‍ധനവ്, സേവന വ്യവസ്ഥകൾ എന്നിവ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഉടൻ ചർച്ച ആരംഭിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
സിപിഐ, സിപിഐ(എം), സിപിഐ‑എംഎല്‍ ന്യൂ ഡെമോക്രസി, സിപിഐ‑എംഎല്‍ ലിബറേഷൻ, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്), സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.