
ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് കൂട്ട മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശില്‍ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം റദ്ദാക്കി സുപ്രീം കോടതി. 2021ല്‍ നടപ്പാക്കിയ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരമുള്ള കേസുകളാണ് റദ്ദാക്കിയത്. നിരപരാധികളായ പൗരന്മാരെ ഉപദ്രവിക്കാനുള്ള ഉപകരണമാകാൻ ക്രിമിനൽ നിയമത്തിന് കഴിയില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കിയത്.
സുപ്രധാന വിധിന്യായത്തിൽ, ജസ്റ്റിസുമാരായ ജെ ബി പർദിവാലയും മനോജ് മിശ്രയും ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഉത്തർപ്രദേശിലെ സാം ഹിഗ്ഗിൻബോട്ടം കാർഷിക, സാങ്കേതിക, ശാസ്ത്ര സർവകലാശാലയുടെ (SHUATS) വൈസ് ചാൻസലർ രാജേന്ദ്ര ബിഹാരി ലാൽ ഉൾപ്പെടെ നിരവധി പേർക്കെതിരായ അഞ്ച് പ്രഥമ കേസുകളാണ് റദ്ദാക്കിയത്. നിയമപരമായ ബലഹീനതകൾ, നടപടിക്രമങ്ങളിലെ പിഴവുകൾ, വിശ്വസനീയമായ തെളിവുകളുടെ അഭാവം എന്നിവ എഫ്‌ഐആറുകളെ ദുർബലപ്പെടുത്തിയെന്ന് 158 പേജുള്ള വിധിന്യായത്തില്‍ എഴുതിയ ജസ്റ്റിസ് പർദിവാല പറഞ്ഞു. അത്തരം പ്രോസിക്യൂഷനുകൾ തുടരുന്നത് “നീതിയെ പരിഹസിക്കുന്നതിന്” തുല്യമാകുമെന്നും അദ്ദേഹം വിധിച്ചു. ഓരോ എഫ്‌ഐആറിലെയും വസ്തുതകൾ വിശദമായി പരിശോധിച്ചതിനൊപ്പം, മതപരിവർത്തനത്തിന് ഇരയായ ആരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല എന്ന പ്രകടമായ പോരായ്മയും ചൂണ്ടിക്കാണിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.