
കിഫ്ബി മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി സിഇഒയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി വേട്ടപ്പട്ടിയെ പോലെ ഇറക്കുന്ന ആയുധമാണ് ഇഡിയെന്നും ഇഡി നോട്ടീസ് ഓലപ്പാമ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന്‍ വന്നപ്പോൾ ഇഡി യും വന്നു. പണ്ടൊക്കെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നാണ് പഴഞ്ചൊല്ല്. ഇപ്പോള്‍ പഴയ വീഞ്ഞും പഴയ കുപ്പിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ്കള്‍ അടുത്തുവരുമ്പോള്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രേരിതമായി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പതിവാക്കിയിരിക്കുകയാണ്. ഇപ്പോഴത്തെ നടപടിയിലൂടെ ഈ പ്രവണത ഏറ്റവും പരിഹാസ്യമായ ഒരു തലത്തില്‍ എത്തി. സാമ്പത്തികമായ വിഭവ വിതരണത്തില്‍ തികഞ്ഞ പക്ഷപാതവും വിവേചനവുമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വച്ചു പുലര്‍ത്തുന്നത്. ഇതിനെയെല്ലാം അതിജീവിച്ചു കൊണ്ട് വികസന പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിനാകെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിപ്പോരുന്നത്.
കിഫ്ബിയെ ദുര്‍ബലപ്പെടുത്താനും അപകീര്‍ത്തി പ്പെടുത്താനും ശ്രമിക്കുന്ന വി ഡി സതീശനും രമേശ് ചെന്നിത്തലയും സ്വന്തം മണ്ഡലങ്ങളിലെ കിഫ്ബി ഫണ്ട് എത്രയാണെന്ന് വെളിപ്പെടുത്തട്ടെ. സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരായ ഒരു വെല്ലുവിളിയായി ഇഡി നോട്ടീസിനെ കണ്ടുകൊണ്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടവകാശം വിനിയോഗിക്കാന്‍ സമ്മതിദായകര്‍ തയ്യാറാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.