
മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജിഎസ‍്ടി പരിഷ്കരണത്തിന്റെ ഇളവുകള്‍ ഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നില്ലെന്ന് സര്‍വേ. സെപ്റ്റംബര്‍ 22നാണ് നികുതിഘടനയില്‍ മാറ്റംവരുത്തിയത്. ഒരു മാസത്തിലേക്ക് അടുക്കുമ്പോള്‍ 332 ജില്ലകളില്‍ നടത്തിയ സര്‍വേയില്‍ ജിഎസ്ടി ഇളവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേ വ്യക്തമാക്കുന്നു. അതേസമയം ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, ഇൻഫർമേഷൻ & ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രി അശ്വിനി വൈഷ്‌ണവ് എന്നിവർ നികുതി ഇളവുകൾ ഇന്ത്യയിലെ നിക്ഷേപത്തിലും വ്യാപാരത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓരോ വിഭാഗങ്ങളിലുമുള്ള ഉല്പന്നങ്ങളനുസരിച്ച് ഇളവുകളുടെ കുറവ് കുത്തനെ വ്യത്യാസപ്പെട്ടിരിക്കുന്നെന്നും വാഹന മേഖലയില്‍ മാത്രമാണ് ഗണ്യമായ ഇളവ് ലഭിക്കുന്നതെന്നും ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേ പറയുന്നു. പാക്കറ്റ് ഭക്ഷണങ്ങളില്‍ ഇളവ് പൂര്‍ണമായും ലഭിച്ചത് വെറും 10% പേര്‍ക്കാണ്. ഭാഗികമായി 21 % ആളുകള്‍ക്ക് കിട്ടി. ഏകദേശം പകുതിയോളം പേര്‍ക്ക് (47%) യാതൊരു ഇളവും കിട്ടിയില്ല.
മരുന്നുകളുടെ കാര്യവും ഇതുപോലെയാണ്. 10% പേര്‍ക്കാണ് മുഴുവന്‍ ഇളവും കിട്ടിയത്. 24% ആളുകള്‍ക്ക് ഭാഗികമായി കിട്ടി. 60 ശതമാനത്തിന് ഒരു ഇളവും കിട്ടിയില്ല. ടിവി-ഫ്രിഡ്ജ്, ഇലക‍്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ അല്പം മെച്ചപ്പെട്ട പ്രകടനം കാഴ‍്ചവച്ചു. ഏകദേശം 34% ഉപഭോക്താക്കള്‍ പൂര്‍ണ ഇളവ് നേടി. 33% ഉപഭോക്താക്കള്‍ക്ക് ഭാഗകമായ ആനുകൂല്യം കിട്ടി.
കാര്‍ വാങ്ങിയവരില്‍ ഏകദേശം 76% ഉപയോക്താക്കള്‍ക്കും പൂര്‍ണ ഇളവ് കിട്ടി. 24 ശതമാനത്തിന് ഭാഗികമായും ലഭിച്ചു. ഇളവുകള്‍ നിലവില്‍ വന്നിട്ടും ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോമുകളും കടകളും ചില്ലറ വ്യാപാരികളും വിലയില്‍ ഇളവ് വരുത്തിയില്ല. ബിഗ് ബാസ‍്‍ക്കറ്റ്, ആമസോണ്‍, മിന്ത്ര, അജിയോ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ പഴയ സ്റ്റോക്ക് ജിഎസ‍്ടി ഇളവിന് മുമ്പുള്ള നിരക്കില്‍ വിറ്റെന്ന് ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. പരിഷ്ക്കാരം കൊണ്ട് ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ സാധനങ്ങള്‍ ലഭിക്കുകയും ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യാനാകുമെങ്കിലും അത് ഫലപ്രദമായി നടപ്പാക്കുകയും ഒപ്പം ചില്ലറ വ്യാപാരികളുടെ സഹകരണവും ആവശ്യമാണെന്നും സര്‍വേ വിലയിരുത്തുന്നു.
കമ്പനികൾ ജിഎസ്‌ടി ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ജിഎസ്‌ടി ഇളവുകൾക്ക് ശേഷം ഓട്ടോമൊബൈൽ കമ്പനികൾ, ഇലക്ട്രോണിക്‌സി, എഫ്എംസിജി കമ്പനികൾ എന്നിവ റെക്കോഡ് വില്പന റിപ്പോർട്ട് ചെയ്യുന്നുണ്ട്. നവരാത്രിയിൽ ഇലക്ട്രോണിക്‌സ് ഉല്പന്നങ്ങള്‍ക്ക് റെക്കോഡ് വില്പനയുണ്ടായെന്നും ഏകദേശം 20–23% വില്പന വർധനവുണ്ടായതായും മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ജിഎസ്‌ടി പരിഷ്‌കാരങ്ങൾ മൂലം ഈ വർഷം 20 ലക്ഷം കോടി രൂപയുടെ അധിക ഇലക്ട്രോണിക് ഉപഭോഗം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.