
ഇസ്രായേൽ തടവറയിൽ കടുത്ത പീഡനങ്ങളെ തുടർന്ന് മൂന്ന് പലസ്തീൻകാർ കൂടി മരണപ്പെട്ടു. ഹമാസാണ് ഈ വിവരം പുറത്തുവിട്ടത്. അതിനിടെ ഗസ്സയിലെ ഖാൻ യൂനുസിലും റഫയിലും ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടു. റഫയിൽ കഴിഞ്ഞ ദിവസം മൂന്ന് സൈനികർക്ക് പരിക്കേറ്റ സംഭവത്തിൽ ഹമാസിന് കനത്ത തിരിച്ചടി നൽകുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. ഇന്നലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാമേധാവികളുടെ യോഗം വിളിച്ചു ചേർത്തു.
ദക്ഷിണ ലബനാന് നേർക്കും ഇസ്രായേൽ ഇന്നലെ വ്യോമാക്രമണം നടത്തി. ഹമാസിനെ നേരിടാൻ ഗസ്സയിൽ ഇസ്രായേൽ പിന്തുണയോടെ രൂപീകരിച്ച അബു ഷബാബ് സായുധ സംഘത്തിന്റെ തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച തെക്കൻ ഗസ്സയിൽ ആഭ്യന്തര ഏറ്റുമുട്ടലിലാണ് ഇയാൾ മരിച്ചതെന്ന് ഇസ്രായേലി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
ഹമാസുമായുള്ള ഏറ്റുമുട്ടലല്ലെന്നും അബു ഷബാബ് സംഘാംഗങ്ങൾ ചേരിതിരിഞ്ഞ് വെടിവെപ്പും കയ്യാങ്കളിയും നടത്തുകയായിരുന്നുവെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗുരുതര പരിക്കേറ്റ അബു ഷബാബിനെ ഇസ്രായേലിലെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. ഇസ്രായേലുമായി സഹകരിക്കുന്നതിനെച്ചൊല്ലി സായുധസംഘത്തിൽ ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുമ്പോൾ ഹമാസിനെതിരെ രംഗത്തുവന്ന ഇസ്രായേൽ അനുകൂല സംഘത്തിന്റെ തലവനാണ് തെക്കൻ ഗസ്സയിലെ റഫ ആസ്ഥാനമായുള്ള ഗോത്ര നേതാവായ അബു ഷബാബ്. സാലിഹ് അൽ ജഫറാവി എന്ന പ്രമുഖ ഫലസ്തീൻ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയതും ഈ സായുധസംഘമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.