ചെന്നൈ
December 9, 2025 8:16 pm
മധുരയിലെ തിരുപ്പറംകുണ്ഡ്രം മലയുടെ മുകളിൽ സിക്കന്ദർ ബാദുഷ ദർഗയ്ക്കടുത്തുള്ള ദീപത്തൂണിൽ കാർത്തികവിളക്ക് കൊളുത്താമെന്ന് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടീസ്.
ഇന്ത്യ സഖ്യത്തില്‍ ഉൾപ്പെട്ട 120 എംപിമാരുടെ ഒപ്പോടുകൂടിയ നോട്ടീസാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ചത്. ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ് കനിമൊഴി, ലോക്‌സഭാ നേതാവ് ടി ആർ ബാലു, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എന്‍സിപി നേതാവ് സുപ്രിയ സുലേ തുടങ്ങിയവരടങ്ങുന്ന സംഘമാണ് നോട്ടീസ് കൈമാറിയത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 217, 124 എന്നിവ പ്രകാരം ഹൈക്കോടതി ജഡ്ജിയെ നീക്കം ചെയ്യണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
ജഡ്ജിയുടെ നടപടി ജുഡീഷ്യൽ നിഷ്പക്ഷതയിലും സുതാര്യതയിലും ചോദ്യങ്ങൾ ഉയർത്തുന്നതായി നോട്ടീസിൽ ആരോപിക്കുന്നു. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട അഭിഭാഷകനോടും മുതിർന്ന അഭിഭാഷകനോടും അനാവശ്യമായ പക്ഷപാതം കാണിക്കുന്നു. മതനിരപേക്ഷ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായി രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിലാണ് വിധികൾ പുറപ്പെടുവിക്കുന്നതെന്നും നോട്ടീസിൽ വ്യക്തമാക്കി. രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അയച്ച കത്തുകളുടെ പകർപ്പുകളും പ്രമേയത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ക്ഷേത്രവും സമീപത്ത് ദർഗയുമുള്ള തിരുപ്പറംകുണ്ഡ്രം കുന്നിന് മുകളിലെ ദീപത്തൂണിൽ പരമ്പരാഗത കാർത്തിക ദീപം തെളിക്കാൻ ജഡ്ജി ഉത്തരവിട്ടതാണ് ഇംപീച്ച്മെന്റ് നീക്കങ്ങൾക്കിടയാക്കിയത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ 2017ലെ ഉത്തരവിനു വിരുദ്ധമായിരുന്നു ജസ്റ്റിസ് സ്വാമിനാഥന്റെ ഉത്തരവ്. കൂടാതെ ക്ഷേത്ര ഭാരവാഹികളുടെയും ദർഗ അധികൃതരുടെയും എതിർപ്പുകൾ തള്ളിക്കൊണ്ടായിരുന്നു വിവാദ ഉത്തരവെന്നതും ശ്രദ്ധേയം.
ദീപം തെളിക്കല്‍ മുസ്ലിം സമുദായത്തിന്റെ മതപരമായ അവകാശങ്ങളെ ലംഘിക്കില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ചെറിയൊരു കൂട്ടം ഭക്തരെ ഈ ചടങ്ങ് നടത്താൻ അനുവദിക്കണമെന്നും ജസ്റ്റിസ് സ്വാമിനാഥന്റെ ഉത്തരവില്‍ പറയുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ വിധി നടപ്പാക്കാൻ വിസമ്മതിച്ചു. ഇത് ഹിന്ദു അനുകൂല സംഘടനകളുടെ പ്രതിഷേധത്തിനും പൊലീസുമായുള്ള ഏറ്റുമുട്ടലുകൾക്കും വഴിയൊരുക്കുകയും നിലവിൽ വലിയ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാവുകയും ചെയ്തു. കഴിഞ്ഞദിവസം ജസ്റ്റിസ് സ്വാമിനാഥനെതിരെ മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു
ഹൈക്കോടതി ജഡ്‌ജിക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിക്ക് ലോക്‌സഭയിലെ 100 എംപിമാരുടെയും രാജ്യസഭയിലെ 50 എംപിമാരുടെയും ഒപ്പാണ് വേണ്ടത്. ഇംപീച്ച്‌മെന്റ് നോട്ടീസ് അംഗീകരിച്ചാൽ മൂന്നംഗ സമിതി വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇംപീച്ച്‌മെന്റ് പ്രമേയം ഇരുസഭകളും അംഗീകരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.