18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024
September 12, 2024
September 12, 2024
September 12, 2024

നാളെ തിരുവോണം

Janayugom Webdesk
തിരുവനന്തപുരം
September 14, 2024 10:20 pm

മാനുഷരെല്ലാം ഒന്നാണെന്ന സങ്കല്പത്തിൽ മഹാബലി നാടുവാണ നല്ല കാലത്തിന്റെ സ്മരണ പുതുക്കി നാളെ തിരുവോണം. ഓണക്കോടി ഉടുത്തും സദ്യ ഒരുക്കിയും തിരുവോണം കൊണ്ടാടുമ്പോള്‍ മലയാളികളുടെ മനസ് ഗൃഹാതുരത്വത്തിലേക്ക് വീണ്ടുമെത്തും. ഓണസദ്യയൊരുക്കാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലായിരുന്നു ഇന്ന് നാടും നഗരവും. പുലർച്ചെയുള്ള ക്ഷേത്രദർശനമാണ് തിരുവോണ ദിനത്തില്‍ പ്രധാനം. വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങളൊരുങ്ങും. കുടുംബത്തിലെ മുതിർന്നയാള്‍ മറ്റ് അംഗങ്ങൾക്ക് ഓണക്കോടികള്‍ സമ്മാനിക്കും. ഉച്ചയോടെ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഓണസദ്യ ഉണ്ണും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഓണാഘോഷം ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും കവലകള്‍ കേന്ദ്രീകരിച്ച് യുവജന സംഘടനകളുടെയും ക്ലബ്ബുകളുടെയും ആഭിമുഖ്യത്തില്‍ പൂക്കളങ്ങള്‍ ഒരുക്കും. നാട്ടിൻപുറങ്ങളില്‍ കലാകായിക മത്സരങ്ങളും നടക്കും. ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിപണിയിടപെടല്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായി. സപ്ലൈകോ, കൃഷിവകുപ്പ്, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയവയുടെ സ്റ്റാളുകളില്‍ നല്ല തിരക്കായിരുന്നു. 

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ആറുലക്ഷത്തോളം എഎവൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കിയിരുന്നു. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതായിരുന്നു കിറ്റ്. ഓണത്തോടനുബന്ധിച്ച് സാമൂഹ്യക്ഷേമ പെൻഷൻ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.