18 May 2024, Saturday

കറിമസാലകളിലെ വിഷാംശം; അനുവദനീയ പരിധി പത്തുമടങ്ങ് ഉയര്‍ത്തി, വിചിത്ര നടപടി

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2024 10:18 pm

കറിമസാലകളിലെ രാസവസ്തുക്കളുടെ അളവ് ഫുഡ്സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേഡ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ് എസ്എഐ) പത്ത് മടങ്ങോളം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഒരു കിലോയില്‍ 0.01 മില്ലിഗ്രാമില്‍ നിന്ന് 0.10 മില്ലിഗ്രാമായി ഉയര്‍ത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. വിദേശങ്ങളിലേക്ക് കറിമസാല കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്ക് കൂടുതല്‍ തിരിച്ചടിയാകുമെന്നും ഉല്പന്നങ്ങള്‍ തിരിച്ചയയ്ക്കുന്ന സാഹചര്യവും രാസവസ്തുക്കളുടെ അളവ് കൂടുതലുള്ള മസാലകള്‍ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിവിശേഷവും ഉണ്ടായേക്കുമെന്നും പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് സിഇഒ ദിലീപ് കുമാര്‍ ചൂണ്ടിക്കാട്ടി. 

പ്രമുഖ കറിമസാല ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ ഉല്പന്നങ്ങളില്‍ എഥിലിന്‍ ഓക്സൈഡ് ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഹോങ്കോങ്ങിലെ ഭക്ഷ്യ നിയന്ത്രണ വകുപ്പ് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രാസവസ്തുക്കളുടെ അളവില്‍ വലിയ വ്യത്യാസം വരുത്തിയെങ്കില്‍ എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്ന വിവരം എഫ്എസ്എസ്എഐ പുറത്തുവിടണമെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് പദ്ധതിയുടെ സുസ്തിര ഭക്ഷ്യവികസന ഡയറക്ടര്‍ അമിത് ഖുറാന ആവശ്യപ്പെട്ടു. അളവ് വര്‍ധിപ്പിച്ചത് ഉപഭോക്താക്കളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും പറഞ്ഞു. 

അതേസമയം രാസവസ്തുക്കളുടെ അളവ് കൂട്ടിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. ഓരോ ഭക്ഷ്യവസ്തുക്കളിലെയും രാസവസ്തുക്കളുടെ അളവ് അപകട സാധ്യതയ്ക്ക് അനുസരിച്ച് വ്യത്യസ്തമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. ഭക്ഷ്യവസ്തുക്കളിലെ രാസവസ്തുക്കളുടെ അളവ് സംബന്ധിച്ച് ശക്തമായ നിയമമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും മന്ത്രാലയം അവകാശപ്പെട്ടു. കയറ്റുമതി ചെയ്ത ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനെ തുടര്‍ന്ന് എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ സാമ്പിളുകള്‍ രാജ്യത്തെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിക്കുകയാണെന്നും പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish Summary:Toxicity of Black Spices; The per­mis­si­ble lim­it has been increased by ten times, a strange step
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.