28 December 2025, Sunday

Related news

December 28, 2025
December 28, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025

വ്യാപാരയുദ്ധം; ഭയപ്പെടില്ലെന്ന് ചൈന

Janayugom Webdesk
ബെയ്ജിങ്
April 11, 2025 10:12 pm

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്പന്നങ്ങൾക്ക് 145 ശതമാനം തീരുവ ചുമത്തിയതിൽ ഡൊണാൾഡ് ട്രംപിന് ചൈനയുടെ മറുപടി. നടപടിയെ ഭയക്കുന്നില്ലെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. യുഎസിന്റേത് ഏകപക്ഷീയമായ ഭീഷണിയാണെന്നും ഇതിനെ ചെറുക്കാൻ യൂറോപ്യൻ യൂണിയൻ തങ്ങളുമായി കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനക്കുമേൽ യുഎസ് 145 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്.
യുഎസിന്റെ ഏകപക്ഷീയമായ ഭീഷണിയെ ചെറുക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുകയാണ് ചൈന. സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസുമായി ബെ­യ്ജി­ങിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യൂറോപ്യന്‍ യൂണിയന്റെ സഹകരണം തേടിയത്. രാജ്യാന്തര നീതിയുടെ സംരക്ഷണത്തിനായി ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലിനെ സംയുക്തമായി ചെറുക്കണം. ചൈന ഈ യുദ്ധങ്ങൾ നടത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് ഭയപ്പെടുന്നുമില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎസ് ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരം പെരുമാറ്റങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരയുദ്ധത്തില്‍ ആരും ജയിക്കാൻ പോകില്ലെന്നും മറിച്ച്‌ ഒറ്റപ്പെടലിന് മാത്രമേ ഇത് വഴിയൊരുക്കൂവെന്നും ഷീ ജിൻപിങ് കൂട്ടിച്ചേർത്തു.

മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ഏർപ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച യുഎസ് ചൈനയ്ക്ക് മേല്‍ ഏർപ്പെടുത്തിയ തീരുവ വീണ്ടും ഉയര്‍ത്തുകയായിരുന്നു. ഇതോടെ യുഎസ്-ചൈന നേരിട്ടുള്ള വ്യാപാരയുദ്ധമായി താരിഫ് പ്രഖ്യാപനം മാറി. എന്നാല്‍ ഇപ്പോഴത്തെ വ്യാപാരയുദ്ധം യുഎസിന് കനത്ത തിരിച്ചടിയായേക്കും. കാരണം ചൈന അമേരിക്കയെ ആശ്രയിക്കുന്നതിനേക്കാൾ കൂടുതൽ അമേരിക്ക ചൈനയെ ആശ്രയിക്കുന്നുണ്ട്. സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ ഉപഭോക്തൃ വസ്തുക്കളാണ് ചൈനയിൽ നിന്ന് യുഎസ് പ്രധാനമായി ഇറക്കുമതി ചെയ്യുന്നത്. വ്യാവസായിക സാമഗ്രികൾ, സോയാബീൻ, ഫോസിൽ ഇന്ധനങ്ങൾ, ജെറ്റ് എന്‍ജിനുകൾ എന്നിങ്ങനെ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കാത്ത ഉല്പന്നങ്ങൾക്കാണ് ചൈന യുഎസിനെ ആശ്രയിക്കുന്നത്.

അതേസമയം പകരച്ചുങ്കം ഏർപ്പെടുത്തിയ നടപടിയില്‍ യു എസുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ചർച്ചകള്‍ ആരംഭിച്ചു. പകരച്ചുങ്കം മരവിപ്പിച്ച യു എസ് നടപടി ആശ്വാസകരമാണെന്നും കൂടുതല്‍ ചർച്ചയ്ക്ക് ഇത് അവസരം നല്‍കുമെന്നും കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പ്രതികരിച്ചു. ഇന്ത്യൻ ഉല്പന്നങ്ങള്‍ക്ക് യുഎസ് നേരത്തെ 26 ശതമാനം പകരച്ചുങ്കമാണ് ഏർപ്പെടുത്തിയത്. നേരത്തെ തന്നോട് ചർച്ച നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ, എന്തിനും തയ്യാറാണെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ഒത്തുതീ‍ർപ്പിലെത്താൻ രാജ്യങ്ങൾ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് പരിഹസിച്ചിരുന്നു.
അമേരിക്കയുടെ താരിഫ് നയങ്ങള്‍ക്കെതിരെ സഖ്യം ചേരാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഓസ്ട്രേലിയ. യുഎസ് ചുമത്തിയ 10 ശതമാനം ഇറക്കുമതി ചുങ്കത്തിൽ ഓസ്ട്രേലിയ ആശങ്ക അറിയിച്ചിരുന്നു. മധ്യസ്ഥ ചർച്ചകളിലൂടെ തീരുവയില്‍ മാറ്റം വരുത്താമെന്നാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷ. യുഎസിന് വെളിയിൽ മറ്റ് കയറ്റുമതി സാധ്യതകളും രാജ്യം തിരയുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.