
ചാലക്കുടി-അങ്കമാലി ദേശീയപാതയിൽ ഗതാഗതകുരുക്ക് അഴിക്കാൻ കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം. ഗതാഗതകുരുക്കിന് ഒരാഴ്ചക്കുള്ളിൽ പരിഹാരം കാണുമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ വിളിച്ച് ചേർത്ത യോഗത്തിൽ ദേശീയപാതാ അതോറിറ്റി ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് പരിശോധന നടത്തി 28ന് റിപ്പോർട്ട് സമർപ്പിക്കുവാൻ പൊലീസ്, ആർടിഒ, ചാലക്കുടി തഹസിൽദാർ എന്നിവർക്ക് കലക്ടർ നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിവ് നിർത്തി വയ്ക്കുന്ന ഉത്തരവ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും കലക്ടർ അറിയിച്ചു. രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവിക്കുന്ന മേഖലകളിൽ ഗതാഗതനിയന്ത്രണത്തിന് ട്രാഫിക് വാർഡന്മാരെ എത്രയും വേഗ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പൊലീസിനെയും ദേശീയപാതാ അതോറിറ്റിയെയും കലക്ടർ അർജുൻ പാണ്ഡ്യൻ ചുമതലപ്പെടുത്തി. നിലവിൽ ഗതാഗതം വഴിതിരിച്ചുവിടുന്ന സ്ഥലങ്ങളിൽ വ്യക്തമായ സൈൻ ബോർഡുകൾ ഇല്ലാത്തതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി യോഗത്തിൽ അഭിപ്രായം ഉയർന്നു. കൂടാതെ, നിർമാണം നടക്കുന്ന മേഖലകളിൽ അപകടം ഒഴിവാക്കുന്നതിന് രാത്രിയിലും കാണാനാകുന്ന തരത്തിലുള്ള ലൈറ്റിങ് സംവിധാനം വേണം. ഇക്കാര്യം എത്രയും പെട്ടന്ന് നടപ്പിലാക്കാൻകലക്ടർ എൻഎച്ച്എഐക്ക് നിർദ്ദേശം നൽകി. സർവീസ് റോഡുകൾ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തി അടിയന്തരമായി പൂർത്തീകരിക്കണം. ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിടുന്ന സ്ഥലങ്ങളിലെ തടസങ്ങൾ നീക്കണം.
ഗതാഗതം തിരിച്ചു വിടുന്ന സ്ഥലങ്ങളിൽ വിവിധ ഭാഷകളിലുള്ള ബോർഡുകൾ സ്ഥാപിക്കുവാനും നിർദ്ദേശമുണ്ട്. മുരിങ്ങൂർ, ചിറങ്ങര മേഖലകളിൽ ബസ് സ്റ്റോപ്പ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ താൽകാലികമായി മാറ്റി സ്ഥാപിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. സർവീസ് റോഡുകളിലെ കാനകളിൽ തടസമുള്ളതിനാൽ ചെറിയ മഴക്ക് പോലും വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നതായി റൂറൽ എസ് പി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴയത്ത് മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കാണ് ദേശീയപാതയിൽ ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിട്ടില്ലെന്നും റൂറൽ എസ് പി അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ പരിഹാരം കാണാൻ കലക്ടർ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (ഡിഎം) സി എസ് സ്മിതാ റാണി, തഹസിൽദാർമാരായ കെ എം സിവീഷ് സാഹു, കെ എം ജേക്കബ്, എം എസ് കിഷോർ, ഒല്ലൂർ എസിപി എസ്‌പി സുധീരൻ, ചാലക്കുടി ഡിവൈഎസ്‌പി കെസുമേഷ്, റൂറൽ ഡിവൈഎസ്പി എസ് വൈ സുരേഷ്, ആർടിഒ എൻഫോഴ്‌സ്‌മെന്റ് പി വി ബിജു, പിഡബ്ല്യുഡി റോഡ് വിഭാഗം എസ്‌കിക്യൂട്ടീവ് എഞ്ചിനീയർ എസ് ഹരീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാതാ അതോറിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.