11 February 2026, Wednesday

Related news

February 6, 2026
February 5, 2026
January 31, 2026
January 22, 2026
January 21, 2026
January 8, 2026
December 29, 2025
December 19, 2025
December 17, 2025
December 16, 2025

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ വോട്ടര്‍ തട്ടിപ്പ് നടന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്

Janayugom Webdesk
കൊല്‍ക്കത്ത
March 4, 2025 10:56 am

തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ വോട്ടര്‍ തട്ടിപ്പ് നടന്നതായി ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൊണ്ടുവന്ന് ഒരേ ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പറുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യിക്കുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയന്‍ ആരോപിച്ചു. ഇതിഹാസ അഴിമതി’ എന്നാണ് ഇതിനെ ഡെറിക് വിശേഷിപ്പിച്ചത്. ഫെബ്രുവരി 27 ന് പാര്‍ട്ടി ചെയര്‍പേഴ്സണും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് ഈ വിഷയം ആദ്യം തുറന്നുകാട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണത്തെയും അദ്ദേഹം വിമര്‍ശിച്ചു.

നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വോട്ടര്‍ പട്ടികകള്‍ ശരിയാക്കണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ പിശക് അംഗീകരിക്കണമെന്നും ഡെറക് ഒബ്രയാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് ചെയ്തില്ലെങ്കില്‍ ചൊവ്വാഴ്ച രാവിലെ ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പാര്‍ട്ടി പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. പറഞ്ഞു. തൃണമൂല്‍ രാജ്യസഭാ ഉപനേതാവ് സാഗരിക ഘോഷ്, ലോക്‌സഭാ എംപി കീര്‍ത്തി ആസാദ് എന്നിവകും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.ഒരു സംസ്ഥാനത്തെ താമസക്കാര്‍ മാത്രമേ ആ സംസ്ഥാനത്ത് വോട്ട് ചെയ്യാവൂ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ബംഗാളിലെ വോട്ടര്‍മാര്‍ മാത്രമേ ബംഗാളില്‍ വോട്ട് ചെയ്യാവൂ. സമാനമായ എപിക് നമ്പറുകളുള്ള ആളുകളായിരിക്കും വോട്ട് രേഖപ്പെടുത്തുക എന്നതിനാല്‍ അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വോട്ട് ചെയ്യാന്‍ വേണ്ടി ഈ ആളുകളെ ഒളിച്ചു കടത്തിക്കൊണ്ടുവരുമെന്നും ഇത് അംഗീകരിക്കാനാവില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതൊരു അഴിമതിയാണ് എന്നും ക്രിമിനല്‍ കുറ്റമാണ് എന്നും തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. ഈ വിഷയത്തില്‍ സമയബന്ധിതമായ അന്വേഷണം നടത്തണം. ഇതിന്റെ സൂത്രധാരന്മാരെ ശിക്ഷിക്കണം. ജനാധിപത്യത്തിനെതിരായ ഇത്തരത്തിലുള്ള ആക്രമണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് തങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥിക്കുകയാണ് എന്ന് ഡെറക് ഒബ്രയാന്‍ പറഞ്ഞു.

ഇന്ത്യയിലെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ബിജെപിയെ അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് ഒരേ വോട്ടര്‍ കാര്‍ഡ് നമ്പറുകള്‍ നല്‍കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. അതേസമയം ഈ പ്രശ്‌നം പരിഹരിക്കുമെന്നും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോം അപ്ഡേറ്റ് ചെയ്യുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ചില വോട്ടര്‍മാരുടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പറുകള്‍ ഒരുപോലെയായിരിക്കാം എന്നും കമ്മീഷന്‍ സമ്മതിച്ചു. എന്നാല്‍ ജനസംഖ്യാ വിശദാംശങ്ങള്‍, നിയമസഭാ മണ്ഡലം, പോളിംഗ് ബൂത്ത് എന്നിവയുള്‍പ്പെടെ മറ്റ് വിശദാംശങ്ങള്‍ വ്യത്യസ്തമാണ് എന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.