
പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കിടയിൽ വർധിച്ചുവരുന്ന ആശങ്ക കണക്കിലെടുത്ത്, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭക്ഷണപദാർത്ഥങ്ങളുടെ താരിഫ് വെട്ടിക്കുറച്ചു. ബീഫ്, കോഫി, നേന്ത്രപ്പഴം തുടങ്ങി നിരവധി ഭക്ഷണസാധനങ്ങൾക്കാണ് വെള്ളിയാഴ്ച മുതൽ ഇളവ് അനുവദിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം താൻ നടപ്പിലാക്കിയ ഇറക്കുമതി തീരുവകൾ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ല എന്നായിരുന്നു ട്രംപിൻ്റെ വാദം. എന്നാൽ, ഈ നിഗമനത്തെ പാടെ അപ്രസക്തമാക്കുന്ന തരത്തിലാണ് പുതിയ നീക്കം.
വിർജീനിയ, ന്യൂജേഴ്‌സി, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾ വിജയിച്ചതിന് പിന്നാലെ ജനങ്ങളുടെ താങ്ങാനാവാത്ത ജീവിതച്ചെലവ് പ്രധാന ചർച്ചാവിഷയമായിരുന്നു. പുതിയ വ്യാപാരക്കരാറിന് വൈകാതെ തുടക്കമാകുമെന്ന് വ്യാഴാഴ്ച ട്രംപിന്റെ ഓഫീസ് അറിയിച്ചു. പുതിയ കരാറുകൾ ആരംഭിക്കുന്നതോടെ അർജൻ്റീന, ഇക്വഡോർ, ഗ്വാട്ടമല, സാൽവദോർ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 20-ഓളം ഭക്ഷണസാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം വെട്ടിച്ചുരുക്കുമെന്ന് ട്രംപ് അറിയിച്ചു. സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം, ബീഫിന് ഏകദേശം 13 ശതമാനവും, വാഴപ്പഴത്തിന് 7 ശതമാനവും വില വർദ്ധനവാണുണ്ടായത്. ഉത്പന്നങ്ങളുടെ വില വർധനവ് യുഎസിലെ കുടുംബങ്ങളെ ബാധിച്ചതോടെയാണ് ട്രംപിൻ്റെ ഈ പിന്മാറ്റം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.