23 January 2026, Friday

ത്രെഡ്സ് ആപ്പിനെതിരെ ആരോപണവുമായി ട്വിറ്റര്‍

Janayugom Webdesk
സാന്‍ഫ്രാന്‍സിസ്കോ
July 8, 2023 9:32 am

മെറ്റയുടെ ത്രെഡ്സ് ആപ്പിനെതിരെ കോപ്പിയടി ആരോപണവുമായി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക് രംഗത്ത്. ട്വിറ്ററിന്റെ കോപ്പിയാണ് ത്രെ­ഡ്സ് എന്നും ട്വിറ്ററിലെ മുന്‍ ജീവനക്കാരെ ഉപയോഗിച്ച് ആപ്പിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയാണ് മെറ്റ പുതിയ ആപ്പ് ഉണ്ടാക്കിയതെന്നുമാണ് ട്വിറ്ററിന്റെ വാദം. ത്രെഡ്സ് ആപ്പുമായി ബന്ധപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റാ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ട്വിറ്റര്‍. ഇതിന്റെ ഭാഗമായി സക്കര്‍ബര്‍ഗിന് ട്വിറ്ററിന്റെ അഭിഭാഷകന്‍ കത്തയച്ചു. 

ട്വിറ്റര്‍ അതിന്റെ ബൗദ്ധിക സ്വത്തവകാശം കര്‍ശനമായി സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും, കൂടാതെ മെറ്റ ഏതെങ്കിലും തരത്തില്‍ ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളോ മറ്റ് അതീവ രഹസ്യാത്മക വിവരങ്ങളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഉടന്‍ അവസാനിപ്പിക്കണമെന്നും ക­ത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ത്രെ­ഡ്­സ് എന്‍ജിനീയറിങ് സം­ഘത്തിലെ ആരും മുന്‍ ട്വിറ്റര്‍ ജീവനക്കാരല്ലെന്ന് മെറ്റാ വക്താവ് ആന്‍ണ്ടി സ്റ്റോണ്‍ അറിയിച്ചു. 

ത്രെഡ്സ് ആപ്പ് അവതരിപ്പിച്ചതിന് പിന്നാലെ സക്കര്‍ബര്‍ഗിനെ പരസ്യമായി വെല്ലുവിളിച്ച് ഇലോണ്‍ മസ്ക് രംഗത്തെത്തിയിരുന്നു. ട്വിറ്ററിനാ­യി 44 ബില്യണ്‍ ചെലവഴിച്ചു. ഇപ്പോള്‍ ലിസാര്‍ഡ് ബോയ് ( സക്കര്‍ബര്‍ഗ്) അത് കോപ്പി പേസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനി കാര്യങ്ങള്‍ വ്യക്തിപരമാണ്. ഇടിക്കൂട്ടില്‍ കാണാം സക്ക് എന്നായിരുന്നു ഇലോണ്‍ മസ്കിന്റെ ട്വീറ്റ്.
മസ്ക് നടത്തിയ പരിഷ്കാരങ്ങള്‍ നല്ലൊരു ശതമാനം ഉപയോക്താക്കളെ ട്വിറ്ററില്‍ നിന്ന് അകറ്റിയിരുന്നു. 

സാങ്കേതികയില്‍ ട്വിറ്ററിനോട് ഏറെ സാമ്യം പുലര്‍ത്തുന്ന ത്രെഡ്സിന് പുറത്തിറക്കി 24 മണിക്കൂറിനകം മൂന്നു കോടി ഉപയോക്താക്കളെ നേടാനായതും മസ്കിന്റെ പരിഷ്കാരങ്ങളോടുള്ള അതൃപ്തിയാണ്. ഗൂ​ഗിൾ സേവനങ്ങൾക്ക് നൽകുന്ന പണം ലാഭിക്കാൻ വേണ്ടി ഒരു ദിവസം കാണാവുന്ന ട്വീറ്റുകളുടെ എണ്ണത്തിലടക്കം മസ്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. വെറും ഏഴ് മണിക്കൂ‌ർ കൊണ്ട് ഒരു കോടി യൂസ‌ർമാ‌ർ എന്ന റെക്കോഡാണ് ത്രെഡ്സ് നേടിയെടുത്തത്. 

ENGLISH SUMMARY:Twitter accus­es Threads app
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.