22 January 2026, Thursday

Related news

November 7, 2025
November 3, 2025
August 21, 2025
March 26, 2025
March 24, 2025
March 21, 2025
March 17, 2025
March 16, 2025
March 16, 2025
March 10, 2025

കേന്ദ്രസര്‍ക്കാര്‍ ഭവനപദ്ധതിയില്‍ സബ്സിഡി വെട്ടിക്കുറച്ചു; ഗുണഭോക്താക്കള്‍ കടക്കെണിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 11, 2024 9:32 pm

ലോകത്തിലെ ഏറ്റവും വലിയ ഭവന നിര്‍മ്മാണ പദ്ധതിയെന്ന് മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ)യുടെ ഗുണഭോക്താക്കള്‍ കടക്കെണിയില്‍.
പദ്ധതി വഴി നല്‍കിയിരുന്ന സബ്സിഡി സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെയാണ് ഗുണഭോക്താക്കള്‍ കടക്കെണിയിലേക്ക് പതിച്ചത്. സബ്സിഡി തുക കുറച്ചതോടെ സ്വാകര്യ ബാങ്കുകളെ ആശ്രയിക്കേണ്ടിവന്നവരാണ് കടത്തില്‍ക്കുടുങ്ങി നട്ടം തിരിയുന്നതെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക്സ് പ്രോഗ്രസ് (സിഎസ്ഇപി ) പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

2015 ല്‍ മോഡി സര്‍ക്കാര്‍ രാജ്യത്തെ ഭവനരഹിതര്‍ക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയില്‍ 11.18 കോടി ഭവനം നിര്‍മ്മിക്കാനാണ് വിഭാവനം ചെയ്തത്. ഇതില്‍ 8.55 കോടി ഭവനങ്ങള്‍ മാത്രമാണ് നാളിതുവരെ പൂര്‍ത്തിയായത്. ഒഡിഷ. കേരളം തമിഴ്നാട് സംസ്ഥാനങ്ങളിലെ പിഎംഎവൈ ഗുണഭോക്താക്കളില്‍ 80 ശതമാനം പേരും സബ്സിഡി തുക വെട്ടിക്കുറച്ചതോടെ സ്വാകാര്യ ബാങ്കുകളെയും പണമിടപാട് സ്ഥാപനങ്ങളെയും ആശ്രയിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഇത്തരം ഭവന വായ്പകള്‍ക്ക് 60 ശതമാനം വരെ പലിശയാണ് പല പണമിടപാട് സ്ഥാപനങ്ങളും ഈടാക്കുന്നത്. പൊതുമേഖല ബാങ്കുകള്‍ പദ്ധതിയോട് മുഖംതിരിക്കുന്നതും ഭവനരഹിതരെ വലയ്ക്കുന്നു.
ഇതോടൊപ്പം ചേരികളുടെ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച പിഎംഎവൈ അര്‍ബന്‍ പദ്ധതിയും ഇഴഞ്ഞുനീങ്ങുന്നതായി സിഎസ്ഇപി റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരങ്ങളിലെ ചേരി നിവാസികള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ആരംഭിച്ച പദ്ധതി തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. നഗരങ്ങളെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് ചേരി നിര്‍മ്മാജനം നടത്താനുള്ള ശ്രമം ഭൂമിയേറ്റെടുക്കല്‍ നടപടികളില്‍ത്തട്ടി മുന്നോട്ട് പോകാത്ത അവസ്ഥയിലാണ്.
ഗുണഭോക്താക്കള്‍ നേരിട്ട് നടത്തുന്നവ, അഫോഡബിള്‍ ഹൗസിങ് പാര്‍ട്ട്ണര്‍ഷിപ്പ്, ഇന്‍സിറ്റ് യു സ്ലം റീഡവലപ്മെന്റ്, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം തുടങ്ങിയ സംവിധാനങ്ങള്‍ വഴി ഇതുവരെ ആകെ 62 ശതമാനം നിര്‍മ്മാണം മാത്രമാണ് സാധ്യമായത്. പദ്ധതിയിലെ മറ്റ് നിര്‍മ്മാണങ്ങള്‍ കേന്ദ്ര വിഹിതത്തിന്റെ അഭാവം മൂലം നിശ്ചലമായ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പിഎംവൈഎ പദ്ധതി അനുസരിച്ച് അധികമായി ഒരു കോടി ഭവനം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ സബ്സിഡി വെട്ടിക്കുറച്ചതോടെ കടക്കെണിയിലായ ഗുണഭോക്താക്കള്‍ പിഎംവൈഎ പദ്ധതിയില്‍ നിന്ന് അകലുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ദോബപ്രിത റോയ്, രശ്മി കുണ്ടു എന്നിവര്‍ പ്രതികരിച്ചു. 

Eng­lish Sum­ma­ry: Mur der of female doc­tor; A blue­tooth head­set was deliv­ered to the accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.