ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക. മുഴുവന്‍ ഡോസ്
കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 18 മാസമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് നീക്കുന്നത്. നവംബര്‍ മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ മുഴുവന്‍ ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് തന്നെ ഹാജറാക്കണമെന്ന് വൈറ്റ് ഹൗസ് കോവിഡ് കോര്‍ഡിനേറ്റര്‍ ജെഫ്രി സെയ്ന്റ്സ് പറഞ്ഞു.
ഇതോടൊപ്പം യാത്ര പുറപ്പെടുന്നതിന് മൂന്നുദിവസം മുമ്പ് കോവിഡ് നെഗറ്റീവാണ് എന്ന രേഖയും സമര്‍പ്പിക്കണം. കഴിഞ്ഞ ഒരു വര്‍ഷമായി ചൈന, ഇന്ത്യ, തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്ക യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കം ചെയ്തുകൊണ്ടാണ് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.എന്നാൽ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക് മാത്രമേ ഇന്ത്യയില്‍ നിന്നും പ്രവേശനാനുമതി ഉണ്ടാകൂ എന്നാണ് സൂചനകള്‍. കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍ യുഎസും അടിയന്തര ഉപയോഗം അനുവദിച്ചിട്ടില്ല. യുഎസ് സെന്റർ ഫോർ ഡിസീസ് കണ്‍ട്രോൾ ആയിരിക്കും ഏതൊക്കെ വാക്സിനുകള്‍ എടുത്തവര്‍ക്കായിരിക്കും പ്രവേശനാനുമതിയെന്ന് അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അധികൃതര്‍ അറിയിച്ചു.
യുകെയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്താലും നിരീക്ഷണത്തില്‍ കഴിയണമെന്ന യുകെയുടെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ രണ്ട് ഡോസ് എടുത്താലും വാക്‌സിനേഷന്‍ നടത്താത്തവരുടെ വിഭാഗത്തിലായിരിക്കും കണക്കാകുകയെന്നാണ് യുകെയുടെ തീരുമാനം. സമാനമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യക്ക് പുറമേ ആഫ്രിക്ക, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍, യുഎഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്‌ലന്‍ഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും യുകെയുടെ പുതിയ വാക്സിൻ ചട്ടം ബാധകമാണ്. ഇവര്‍ക്ക് പത്ത് ദിവസത്തെ നിരീക്ഷണവും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകണം എന്നീ നിബന്ധനകളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
english summary;US ban lifted: Admission is restricted to CowShield recipients only
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.