20 May 2024, Monday

Related news

May 19, 2024
May 16, 2024
May 16, 2024
May 13, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024

ബിഎസ്എന്‍എല്‍ 4ജി: തെരഞ്ഞെടുപ്പ് പ്രചരണത്തിലും കേന്ദ്ര സര്‍ക്കാരിന്റെ തട്ടിപ്പ്

Janayugom Webdesk
കൊച്ചി
May 10, 2024 9:18 pm

ബിഎസ്എൻഎൽ 4ജി ഓഗസ്റ്റിൽ രാജ്യത്താട്ടാകെ ആരംഭിക്കുമെന്ന പ്രഖ്യാപനം കേന്ദ്രത്തിന്റെ പുതിയൊരു തട്ടിപ്പ്. വർഷങ്ങളായി അവധികൾ മാറ്റിപ്പറഞ്ഞ് വരിക്കാരെ പറ്റിക്കുന്നത് പതിവാക്കിയ കേന്ദ്രം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതിയ നമ്പറിറക്കുകയാണ് എന്ന സംശയം അസ്ഥാനത്തല്ല. ഏതാണ്ട് 9,000 4ജി ടവറുകളാണ് ബിഎസ്എൻഎല്ലിന്റേതായി രാജ്യത്തുള്ളത്. ഇതിൽ 6,000 ത്തോളവും പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, യുപി സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളിലെയും യുപിയിലെ ശേഷിക്കുന്ന 54 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് അടുത്ത ഘട്ടങ്ങളിലായി നടക്കാനിരിക്കുന്നതേയുള്ളു. ഇതാണ്, ഇക്കാലമത്രയും ബിഎസ്എൻഎല്ലിന്റെ കാര്യത്തിൽ ഉദാസീനത പുലർത്തിയിരുന്നവർ ഇപ്പോൾ ചാടിപ്പുറപ്പെടുന്നതിന്റെ അടിസ്ഥാനം. 

കേന്ദ്ര സർക്കാർ സ്ഥാപനമായ സി-ഡോട്ടും സ്വകാര്യ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ് ) ചേർന്നാണ് ബിഎസ്എൻഎല്ലിനു വേണ്ടി തദ്ദേശീയമായി 4ജി സാങ്കേതിക വിദ്യ വികസിപ്പിച്ചതെന്നും രാജ്യമാകെ പുതുതായി 1.12 ലക്ഷം മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണെന്നുമാണ് കമ്പനി പറയുന്നത്. വ്യവസ്ഥകളും ഉത്തരവാദിത്തവും പാലിക്കാത്തതിന്റെ പേരിൽ ടാറ്റയുടെ സ്ഥാപനത്തിനെതിരെ നേരത്തേ മുതൽ കടുത്ത വിമർശനമാണ് ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകൾ ഉയർത്തിപ്പോരുന്നത്. 

മറ്റ് ടെലികോം കമ്പനികൾ 5ജി പ്രാവർത്തികമാക്കുകയും ബിഎസ്എൽഎല്ലിൽ നിന്ന് വരിക്കാർ ആശങ്കപ്പെടുത്തുംവിധം കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നത് തുടരുകയും ചെയ്തപ്പോൾ പരിഹാരം തേടി കമ്പനിയിലെ ജീവനക്കാരുടെ സംഘടനകൾ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. സർക്കാരിന് ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ള വോഡഫോൺ ഐഡിയയുടെ 4ജി നെറ്റ് വർക്ക് താല്‍ക്കാലികമായെങ്കിലും ബിഎസ്എൻഎല്ലിനു വേണ്ടി ഉപയോഗിച്ച് ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് തടയിടണമെന്ന് ബിഎസ്എൻഎൽ എംപ്ലോയിസ് യൂണിയൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വരിക്കാരുടെയും സംഘടനകളുടെയും സമ്മർദം ഏറിയപ്പോൾ, 2022 അവസാനത്തോടെ 4ജിയിലേക്ക് മാറുമെന്നും 2023 തുടക്കത്തില്‍ 5ജി സാർവത്രികമാകുമെന്നുമായിരുന്നു ടെലികോം മന്ത്രാലയത്തിന്റെ അവസാന തീർപ്പ്. പക്ഷേ, നടപ്പായില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടയ്ക്ക് ബിഎസ്എൻഎൽ 4ജി വാർത്തകളിലേക്ക് വരുന്നത് ഇപ്പോൾ മാത്രം. നാലഞ്ച് വർഷമായി 4ജി സിം കാർഡുകളാണ് ബിഎസ്എൻഎൽ വിതരണം ചെയ്തുപോരുന്നത്. അതിലൂടെ, പറഞ്ഞു പറ്റിക്കാമെന്നും ഉപഭോക്താക്കളുടെ വിശ്വാസം നേടാനാവുമെന്നുമായിരുന്നു കണക്കുകൂട്ടൽ. എന്നാല്‍ തട്ടിപ്പ് അനുഭവത്തിലൂടെ ബോധ്യപ്പെട്ട വരിക്കാരില ഭൂരിഭാഗവും സ്വകാര്യ ടെലികോം കമ്പനികളിലേക്കുള്ള ഒഴുക്ക് തുടരുകയും ചെയ്തു. ടെലികോം അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ് ) 2023 ജൂലൈയിൽ പുറത്തുവിട്ട കണക്ക് പ്രകാരം സ്വകാര്യ ടെലികോം കമ്പനികളുടെ കൈവശമുള്ള വിപണി വിഹിതം 91.26 ശതമാനമാണ്. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ പൊതുമേഖലാ കമ്പനികളുടെ പക്കൽ 8.74 ശതമാനം മാത്രവും. 

Eng­lish Summary:BSNL 4G: Cheat­ing by cen­tral gov­ern­ment in elec­tion cam­paign too
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.