
വെനസ്വേലയ്ക്ക് നേരെ അമേരിക്ക നടത്തിയ സൈനികാക്രമണത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ശക്തമായി അപലപിച്ചു. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള ജനവാസ മേഖലകളിലും സൈനിക കേന്ദ്രങ്ങളിലും അമേരിക്ക നടത്തിയ ബോംബാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഉടമ്പടികളെയും ഒരു രാജ്യത്തിന്റെ പരമാധികാരത്തെയും വെല്ലുവിളിക്കുന്ന ഈ നടപടി സാമ്രാജ്യത്വ ധിക്കാരമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
ലാറ്റിൻ അമേരിക്കൻ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും അമേരിക്കയുടെ ഈ സൈനിക സാഹസികത വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വെനസ്വേലയുടെ എണ്ണ ധാതു വിഭവങ്ങൾ പിടിച്ചെടുക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ യഥാർത്ഥ ലക്ഷ്യം. ദശലക്ഷക്കണക്കിന് വരുന്ന വെനസ്വേലൻ ജനതയുടെ ജീവൻ അപകടത്തിലാക്കുന്ന ഈ നടപടി അംഗീകരിക്കാനാവില്ല. വിഷയത്തിൽ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും സിപിഐ ആവശ്യപ്പെട്ടു.
വെനസ്വേലൻ ജനത നടത്തുന്ന പോരാട്ടത്തിന് സിപിഐ ഉറച്ച ഐക്യദാർഢ്യം രേഖപ്പെടുത്തി. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളും സമാധാനകാംക്ഷികളും ഈ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ശബ്ദമുയർത്തണം. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാൻ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.