
ചരിത്രത്തിലാദ്യമായി യുദ്ധക്കപ്പലിൽ നിന്ന് വൺ വേ അറ്റാക്ക് ഡ്രോൺ വിജയകരമായി വിക്ഷേപിച്ച് യുഎസ്. ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയാണ് വിക്ഷേപണം നടത്തിയത്. അഞ്ചാം കപ്പൽപ്പടയുടെ ഭാഗമായ യുഎസ്എസ് സാന്താ ബാർബറ എന്ന യുദ്ധക്കപ്പലിൽ നിന്നാണ് ‘ലൂക്കാസ്’ എന്ന് പേരിട്ടിരിക്കുന്ന ഡ്രോൺ വിക്ഷേപിച്ചത്. എന്നാൽ ഡ്രോൺ വിക്ഷേപണത്തിന്റെ ലക്ഷ്യം എന്താണെന്നത് സംബന്ധിച്ച വിവരങ്ങൾ യുഎസ് നാവികസേന ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കുറഞ്ഞ ചിലവിൽ നിർമിക്കാവുന്നതും അതിശക്തമായ ആക്രമണം നടത്താൻ ശേഷിയുള്ളതുമായ ഡ്രോൺ സംവിധാനമാണിത്. സമുദ്ര സുരക്ഷ ഉറപ്പാക്കുക, ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കുക, അത്യാധുനിക സാങ്കേതികവിദ്യ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്നിവയാണ് വൺ വേ അറ്റാക്ക് ഡ്രോണിന്റെ പ്രത്യേകതകൾ.
സാധാരണ നിലയിൽ കരയിൽ നിന്നും വാഹനങ്ങളിൽ നിന്നും വിക്ഷേപിക്കുന്ന ലൂക്കാസ് ഡ്രോണുകൾ ഇപ്പോൾ കപ്പലിൽനിന്നും വിക്ഷേപിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് യുഎസ്. ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഞ്ചാം കപ്പൽപ്പടയുടെ അധികാരപരിധി ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മൈൽ ജലപ്പരപ്പാണ്. ഇതിൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സമുദ്രപാതകളും ഉൾപ്പെടുന്നുണ്ട്. മേഖലയിലെ 21 രാജ്യങ്ങളുമായുള്ള സമുദ്രബന്ധം നിലനിർത്തുന്നതിനും രാജ്യാന്തര വ്യാപാരപാതകളിലെ മേൽക്കോയ്മ ഉറപ്പാക്കുന്നതിനും പുതിയ ഡ്രോൺ സാങ്കേതികവിദ്യ അമേരിക്കക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.