11 January 2026, Sunday

ഉക്രെയ‍്ന് യുഎസ് എടിഎസിഎംഎസ് മിസെെലുകള്‍ നല്‍കും

Janayugom Webdesk
കീവ്
September 23, 2023 8:08 pm

ഉക്രെയ‍്ന് യുഎസ് അത്യാധുനിക ദീര്‍ഘദൂര മിസെെലുകള്‍ നല്‍കും. റഷ്യക്കെതിരായ പ്രത്യാക്രമണത്തിനായി ആർമി ടാക്‌റ്റിക്കൽ ദീർഘദൂര മിസൈലുകൾ (എടിഎസിഎംഎസ്) ഉക്രെയ‍്ന് നൽകാനുള്ള പദ്ധതിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുമായി സംസാരിച്ചു. റഷ്യൻ പ്രദേശത്തെ വിതരണ ലൈനുകൾ, വ്യോമ താവളങ്ങൾ, റെയിൽ ശൃംഖലകൾ എന്നിവ ആക്രമിക്കാനും മറ്റും സഹായിക്കുന്നതിന് എടിഎസിഎംഎസ് നല്‍കണമെന്ന് ഉക്രെയ‍്ന്‍ ബൈഡൻ ഭരണകൂടത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
ഉക്രെയ‍്നായി 325 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചപ്പോഴും ബൈഡനുമായുള്ള ചർച്ചകൾക്കായി സെലെൻസ്‌കി വാഷിങ്ടൺ സന്ദർശിച്ച വേളയിലും എടിഎസിഎംഎസിനെക്കുറിച്ച് വൈറ്റ് ഹൗസ് ഒരു തീരുമാനവും വെളിപ്പെടുത്തിയിരുന്നില്ല. 190 മൈൽ (300 കിലോമീറ്റർ) വരെ ദൂരപരിധിയുള്ള എടിഎസിഎംഎസ് മിസൈലുകൾ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഇത് റഷ്യയെ ചെറുത്തുനിൽക്കാന്‍ ഉക്രെയ‍്നെ പ്രാപ്തമാക്കുമെന്നും അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉക്രെയ‍്നിലും ക്രിമിയയിലും മിസൈൽ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
റഷ്യന്‍ സെെനിക നടപടിയുടെ ആദ്യ മാസങ്ങളിൽ, മുൻ വാർസോ ഉടമ്പടിയിൽ ഉപയോഗിച്ചിരുന്ന പഴയ ടാങ്കുകൾ ഉക്രെയ്‌നിന് നൽകാൻ അംഗരാജ്യങ്ങളോട് നാറ്റോ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനും ഫ്രാൻസും വിതരണം ചെയ്യുന്ന സ്റ്റോം ഷാഡോ മിസൈലുകൾ ഉപയോഗിച്ചാണ് സെവാസ്റ്റോപോൾ തുറമുഖത്ത് ആക്രമണം നടത്തിയത്. ഇത്തരം മിസൈലുകൾക്ക് 150 മൈലിലധികം ദൂരപരിധിയുണ്ട്. ഉക്രെയ്ന് ഏറ്റവും കൂടുതൽ ആയുധങ്ങൾ നൽകുന്ന രാജ്യമാണ് അമേരിക്ക. 500 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് യുഎസ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ വിതരണം ചെയ്ത യുകെ സ്റ്റോം ഷാഡോസ് മിസൈലുകൾക്ക് സമാനമായി ഫ്രാൻസിൽ നിന്ന് എസ്‍സിഎഎൽപി മിസൈലുകളും ഉക്രെയ‍്‍ന് ലഭിച്ചിരുന്നു.

eng­lish sum­ma­ry; US to pro­vide ATACMS mis­siles to Ukraine

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.