
വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻഎസ്എസ്, എൻസിസി വോളന്റിയര്‍മാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവഹണത്തിന് ഉപയോഗിക്കുന്നത് പഠനാവകാശ ലംഘനമാണെന്നും അവരുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി കർശനമായി നിർദേശിച്ചു.
സ്കൂളുകളിൽ അധ്യയനം പൂർണതോതിൽ നടക്കുന്ന സമയമാണിത്. പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കെ, 10 ദിവസത്തിലധികം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാർത്ഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനങ്ങൾക്കും എൻഎസ്എസ്/എൻസിസി എന്നിവ പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും അധ്യയന ദിവസങ്ങളിൽ തുടർച്ചയായി ക്ലാസ് നഷ്ടപ്പെടുത്തി ഓഫിസ് ജോലികൾക്കും ഫീൽഡ് വർക്കുകൾക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ 5623 പേര്‍ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക തീവ്രപരിശോധനയുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാരായി വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 2938 അധ്യാപകരും 2104 അനധ്യാപകരും 581 മറ്റു ജീവനക്കാരും ഉൾപ്പെടുന്നതായും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.