7 January 2026, Wednesday

വനഭൃംഗം

(പാബ്ലോ നെരൂദയ്ക്ക്)
എൻ കെ ഷീല
July 27, 2025 6:30 am

വെയിലിറങ്ങാൻ മടിക്കുന്ന കാനന
ചില്ലയിൽ ചിലീ, നീയുറങ്ങീടവേ
ചിറകിൽ മഴവില്ലൊളിപ്പിച്ച ഭ്രമരമായ്
നീ നുകർന്നുവോ ബാല്യം വനങ്ങളിൽ

പൂവുകളേത് പൂമ്പാറ്റയേതെന്ന്
കണ്ടറിയുവാൻ ആവാത്ത കാഴ്ചകൾ
പൈതൃകമായി കൂടെ കരുതുവാൻ
പെട്ടി തന്നിലെ പ്രണയാക്ഷരങ്ങളും

കോട്ടിലാണ് കവിതയെന്നോർത്തതും
തലപ്പാവിലാണത് എന്നു തിരുത്തിയും
കണ്ണൊരിക്കിയും കാഴ്ച ചൂണ്ടീടുവാൻ
നാസിക ചൂഴ്ന്ന ഗന്ധവൈവിധ്യവും

പിടഞ്ഞു പോയീ പ്രണയാർദ്ര ചിന്തയാൽ
ഉള്ളകം ചുട്ടു മനുജസ്നേഹത്തിനാൽ
മിന്നി മിണ്ടുന്ന നക്ഷത്ര ഭംഗിയാൽ
ശോഭനമായി നിൻ കാവ്യജീവിതം

അറ്റമേശാത്തിരുട്ടിൻ അകങ്ങളിൽ
ആഴമേറിയ മൗന കൂപങ്ങളിൽ
ചുറ്റി തേനുണ്ടു വന്നുവോ വണ്ടേ — നീ
വിശ്വമെമ്പാടും പാടിപറക്കുവാൻ

അശ്വവേഗതാ വൈഭവം കൊണ്ടു നീ
ധാന്യമാക്കീ മെതിച്ചിട്ട കറ്റ പോൽ
കാവ്യകൗമാര അശ്വ വേഗത്തിനാൽ
ധന്യമാക്കീ ലോക കാവ്യക്കലവറ

പാതി മോന്തി കൈവിട്ട ചഷകങ്ങൾ
നിന്നെ തേടി നടന്നതിൻവാർത്തകൾ
കദനം പൂത്തൊര പ്രണയ കാവ്യങ്ങളിൽ
നർമം ചേർത്തു പരഭാഗഭംഗിയായ്

തേൻ വസന്തം വന്നു പൂക്കൾ ചൂടിച്ചതാം
ചെറി മര ചില്ലതൻ മോഹനക്കാഴ്ചയിൽ
കണ്ടതി തീക്ഷ്ണമാം പ്രണയ സങ്കല്പങ്ങൾ
അദമ്യം, അതിശയം, നിസ്സർഗ സുന്ദരം

കനത്ത മാനവ സ്നേഹം കനച്ചുപോയ്
നിൻ യാത്ര ജീവിതമാക്കിയ വേളയിൽ
ഗർവം കൊയ്ത മനുഷ്യ രക്തത്തിനാൽ
ചുവന്നു പോയി നിൻ അക്ഷര പൂക്കളും

ദീപ്തമാകുന്നു നിൻ കാവ്യജീവിതം
പൊൻകിരീടം അണിയുവാൻ പ്രാപ്തമായ്
ഇന്നും തീരാത്ത നക്ഷത്ര ശോഭയിൽ
നിന്നെ ഓർത്തിടാം നിത്യം ജ്വലിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.